ന്യൂഡൽഹി: വ്യക്തിവിവര സംരക്ഷണം സംബന്ധിച്ചു വിശദീകരണം നൽകാൻ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെലിനും സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) നിർദേശം. വ്യക്തി വിവര സംരക്ഷണ ബില്ല് പരിശോധിക്കുന്ന ബിജെപി എംപി മീനാക്ഷി ലേഖി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിക്കു മുന്നിലാണ് അടുത്തയാഴ്ച ഇവർ ഹാജരാകേണ്ടത്. അതിനു പുറമേ, ഓണ്‍ലൈൻ ടാക്സി സർവീസുകളായ യൂബറിനോടും ഓലയോടും വിശദീകരണം തേടിയിട്ടുണ്ട്. നവംബർ നാലിന് റിലയൻസ് ജിയോയോടും അഞ്ചാം തിയതി എയർടെലിനോടും ആറിന് ട്രൂ കോളറിനോടും ഹാജരായി വിശദീകരണം നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനയിൽനിന്നുള്ള നിക്ഷേപം അടക്കമുള്ള വിഷയങ്ങളിൽ വിശദീകരണം തേടിയ സംയുക്ത പാർലമെന്ററി സമിതിക്കു മുന്നിൽ പേടിഎം, ഗൂഗിൾ അധികൃതരും കഴിഞ്ഞ ദിവസം ഹാജരായിരുന്നു. ചൈനീസ് കന്പനിയായ അലിബാബ തങ്ങളുടെ നിക്ഷേപകരിൽ ഒരാളാണെന്നു പേടിഎം സമിതിക്കു മുന്നിൽ വ്യക്തമാക്കി. എന്നാൽ, പേടിഎമ്മിന്റെ നടത്തിപ്പിൽ ആലിബാബയ്ക്ക് അധികാരങ്ങളൊന്നും തന്നെ ഇല്ലെന്നായിരുന്നു പേടിഎമ്മിന്റെ വിശദീകരണം. ചൈനയിൽനിന്ന് തങ്ങൾ പണ്ടേ പുറത്തു കടന്നു എന്നാണ് ഗൂഗിൾ വ്യക്തമാക്കിയത്. പക്ഷേ, ഗൂഗിളിന്റെ ഏതെങ്കിലും ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ചൈനീസ് ബന്ധമുണ്ടോ എന്ന് സമിതി ആവർത്തിച്ചു ചോദിച്ചു. ഗൂഗിളിന്റെ ആൻഡ്രോയിഡ് സോഫ്റ്റ്വേറുകൾ പല ചൈനീസ് നിർമിത ഫോണുകളിലും ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ആരാഞ്ഞത്.
ഗൂഗിളിനോടും പേടിഎമ്മിനോടും രേഖാമൂലം വിശദീകരണം നൽകാൻ സംയുക്ത പാർലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വിവര സംരക്ഷണം, സ്വകാര്യത, നികുതി, പ്രവർത്തന ഘടന എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിവിവര സംരക്ഷണവുമായി ബന്ധപ്പെട്ട ട്വിറ്റർ, ആമസോണ്‍ അധികൃതർ ഫേസ് ബുക്കിന് മുന്നിൽ വിശദീകരണം നൽകിയിരുന്നു. അതിനിടെ ലഡാക്കിലെ ലേ ചൈനയുടെ ഭാഗമാക്കി ജിയോ ടാഗ് നൽകിയ വിഷയത്തിൽ ട്വിറ്റർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് സമിതി വിലയിരുത്തുകയും ചെയ്തു.
എല്ലാ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളോടും കോർപറേറ്റ് ഘടന, കോർപറേറ്റ് നികുതി, വിവര സംരക്ഷണം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സമിതി അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞത്. ഇവരുടെ പ്രവർത്തന രീതി, വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്, വരുമാനം എങ്ങനെ വരുന്നു എന്നതടക്കമുള്ള കാര്യമാണ് സമിതി പരിശോധിക്കുന്നതെന്നും അവർ വ്യക്തമാക്കി. ട്വിറ്ററും ആമസോണും വിവര സംരക്ഷണ ബില്ലിനെ എതിർക്കുന്പോൾ ഗൂഗിൾ ബില്ലിനെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ, ഡേറ്റാ പോർട്ടബിലിറ്റിയും അതിർത്തി കടന്നുള്ള വിവര കൈമാറ്റവും നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ നയത്തിൽ മാറ്റം വരുത്തണമെന്നാണ് ഗൂഗിളിന്റെ അഭിപ്രായം.
സെബി മാത്യു
ഡാറ്റാ സംരക്ഷണം: റിലയൻസും എയർടെലും വിശദീകരണം നൽകണമെന്ന് ജെപിസി
02:06 AM Oct 31, 2020 | Deepika.com