ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചാൽ അതിനെതിരേ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു സുപ്രീംകോടതി. ഡൽഹി സ്വദേശിക്കെതിരേ പശ്ചിമ ബംഗാൾ പോലീസ് കേസെടുത്തതിനെതിരേയുള്ള ഹർജി പരിഗണിക്കവേ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണെന്നു നിരീക്ഷിച്ച കോടതി, സിആർപിസി 41എ വകുപ്പ് ആരെയും ഭീഷണിപ്പെടുത്താനും കേസിൽ കുടുക്കാനും ഉപയോഗിക്കാനുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ് കാലത്ത് പശ്ചിമ ബംഗാളിലെ ചില ഭാഗങ്ങളിൽ വേണ്ടത്ര നിയന്ത്രണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ഡൽഹി സ്വദേശിയായ രോഷ്ണി ബിശ്വാസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരേ സിആർപിസി 41 എ പ്രകാരം കേസെടുത്ത കോൽക്കത്ത പോലീസ്, ചോദ്യം ചെയ്യലിനായി സമൻസ് അയയ്ക്കുകയായിരുന്നു. ഇതിനെതിരേ കോൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്പാകെ ഹാജരാകാനാണ് ഹർജിക്കാരിയോടു നിർദേശിച്ചത്. കോൽക്കത്ത ഹൈക്കോടതിയുടെ നടപടിക്കെതിരേ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന രീതിയിലാണ് പോലീസിന്റെ നടപടിയെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് വിമർശിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നു പറഞ്ഞ് സർക്കാരിനെ വിമർശിക്കുന്നവർക്കെതിരേ കേസന്വേഷണം നടത്തുകയല്ല വേണ്ടത്. പോലീസ് അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നതു പോലെ തന്നെ വ്യക്തികളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്നും സിആർപിസി വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ട ബാധ്യത കോടതിക്കുണ്ടെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ അന്വേഷണ നടപടികളും കോടതി സ്റ്റേ ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ സർക്കാർ വിമർശനം; കേസെടുക്കുന്നത് എന്തടിസ്ഥാനത്തിൽ ? സുപ്രീംകോടതി
12:41 AM Oct 30, 2020 | Deepika.com