ഡെറാഡൂൺ: അഴിമതിയാരോപണത്തെത്തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു ബിജെപി നേതൃത്വം അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു റാവത്തിനെതിരെ സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു. ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു കാത്തിരിക്കുകയാണെന്ന് പിസിസി അധ്യക്ഷൻ പ്രീതം സിംഗ് പറഞ്ഞു.
ത്രിവേന്ദ്ര സിംഗ് റാവത്തുമായി ബന്ധമുള്ള ദന്പതികളുടെ ബാങ്ക് അക്കൗണ്ടിൽ നോട്ടു നിരോധനത്തിനുശേഷം ജാർഖണ്ഡ് സ്വദേശി അമൃതേഷ് ചൗഹാൻ പണം നിക്ഷേപിച്ചതായി മാധ്യമപ്രവർത്തകൻ ഉമേഷ് ശർമ ഫേസ്ബുക്കിൽ ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ ഉമേഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിനെതിരെ ഉമേഷ് കോടതിയെ സമീപിച്ചു. തുടർന്ന് മാധ്യമപ്രവർത്തകനെതിരെയുള്ള എഫ്ഐആർ ജസ്റ്റീസ് രവീന്ദ്ര മൈതാനി റദ്ദാക്കി. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ആണ് ഉമേഷ് ശർമയ്ക്കുവേണ്ടി ഹാജരായത്. ഹരേന്ദ്ര സിംഗ് റാവത്ത്, ഭാര്യ സവിത റാവത്ത് എന്നിവരുടെ പേരിലാണു പണം നിക്ഷേപിച്ചത്. ഇതു മുഖ്യമന്ത്രിക്കുവേണ്ടിയാണെന്ന് മാധ്യമപ്രവർത്തകൻ ഉമേഷ് ശർമ ആരോപിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റുകളും ശർമ ഹാജരാക്കി. മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ ഭാര്യയുടെ സഹോദരിയാണ് സവിത റാവത്ത്.
അഴിമതി ആരോപണം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം
01:10 AM Oct 29, 2020 | Deepika.com