ന്യൂഡൽഹി: ആധുനിക സൈനിക സാങ്കേതികവിദ്യകൾ പങ്കുവയ്ക്കാനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചു. സഹകരണത്തിനും കൈമാറ്റത്തിനുമുള്ള അടിസ്ഥാന കരാർ (ബിഇസിഎ) എന്ന ഈ ധാരണ പ്രകാരം അതീവരഹസ്യമായ ഉപഗ്രഹ ഡേറ്റകളും മറ്റു നിർണായക വിവരങ്ങളുമെല്ലാം സൈനികതലത്തിൽ പങ്കുവയ്ക്കപ്പെടും.
ഇന്തോ -പസഫിക് മേഖലയിൽ സാന്പത്തികമായും സൈനികമായും വെല്ലുവിളി ഉയർത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഏറെനാൾ ചർച്ച ചെയ്ത ഈ കരാർ യാഥാർഥ്യമാക്കിയിരിക്കുന്നത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവർ ഉൾപ്പെട്ട ഇന്ത്യ-യുഎസ് 2+2 ചർച്ചയിലാണ് കരാർ ഒപ്പുവയ്ക്കപ്പെട്ടത്. മറ്റ് നാലു കരാറുകൾകൂടി ഒപ്പുവയ്ക്കപ്പെട്ടു.
ചർച്ചയുടെ മുഖ്യവിഷയം ചൈന ഉയർത്തുന്ന ഭീഷണിയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. തുടർന്ന് നാലു നേതാക്കളും ഒരുമിച്ചു നടത്തിയ പത്രസമ്മേളനവും ഇക്കാര്യം ഉറപ്പിച്ചു.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് യുഎസ് എന്നും ഒപ്പമുണ്ടായിരിക്കുമെന്ന് പോംപിയോ വാഗ്ദാനം ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യം, നിയമവാഴ്ച, സുതാര്യത എന്നിവയ്ക്കെല്ലാം എതിരാണെന്ന് യുഎസിനു ബോധ്യമുണ്ട്. ദേശീയ യുദ്ധസ്മാരകം സന്ദർശിച്ചതും ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 20 ഇന്ത്യൻ പട്ടാളക്കാർക്ക് ആദരമർപ്പിച്ചതും പോംപിയോ അനുസ്മരിച്ചു. ചൈനയുടേതു മാത്രമല്ല, എല്ലാത്തരം ഭീഷണികളും ചെറുക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ വിലയിരുത്തിയെന്നും മേഖലയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധതയുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മേഖലയിൽ ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സമാധാനവും സുസ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്തപ്പെടണം. അന്താരാഷ്ട്ര സമുദ്രപാതകളിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തപ്പെടണം. രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും മാനിക്കപ്പെടണമെന്നും ചൈനയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയോട് തോളോടു തോൾ ചേർന്ന് യുഎസ് ഉണ്ടാകുമെന്ന് മാർക് എസ്പർ വ്യക്തമാക്കി.
ബിഇസിഎ കൂടി ഒപ്പുവയ്ക്കപ്പെട്ടതോടെ ഇന്ത്യയും യുഎസും തമ്മിൽ തന്ത്രപ്രധാന സഹകരണം ഉറപ്പാക്കുന്ന നാലു പ്രധാന കരാറുകൾ യാഥാർഥ്യമായി. ജനറൽ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്റ് 2002ൽ ഒപ്പുവയ്ക്കപ്പെട്ടു. 2016ൽ യുഎസ് ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിക്കുകയും ലോജിസ്റ്റിക്സ് എക്സ്ചെയ്ഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് എന്ന കരാറിൽ ഏർപ്പെടുകയും ചെയ്തു. കമ്യൂണിക്കേഷൻസ് കോംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെന്റ് 2018ലും യാഥാർഥ്യമായി.
ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കാൻ ഇന്ത്യ-അമേരിക്ക കരാർ
01:16 AM Oct 28, 2020 | Deepika.com