ന്യൂഡൽഹി: നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ രൂക്ഷവിമർശനം ഉന്നയിച്ച് സോണിയ ഗാന്ധി. മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയാണെന്നായിരുന്നു സോണിയയുടെ വിമർശനം. അഭിപ്രായസ്വാതന്ത്യത്തിനുള്ള അവകാശം അടിച്ചമർത്തലിലൂടെയും ഭീഷണിയിലൂടെയും കേന്ദ്രസർക്കാർ മരവിപ്പിക്കുന്നു. വിയോജിപ്പുകളെ ഭീകരവാദവും രാജ്യവിരുദ്ധവുമായി ചിത്രീകരിക്കുകയാണെന്നും സോണിയ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.
സാധാരണജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്ന പൗരാവകാശ പ്രവർത്തകരെ കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ സിബിഐ, എൻഫോഴ്സ്മെന്റ്, എൻഐഎ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
അതേസമയം, സോണിയ ഗാന്ധിക്കു മറുപടി നൽകി ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിനോടു കോണ്‍ഗ്രസ് അനാദരവ് കാണിക്കുകയാണെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നത് വസ്തുതകൾ മറച്ചു വച്ചാണ്. അതേക്കുറിച്ച് ആധികാരികമായി കോണ്‍ഗ്രസിന് ഒരിക്കലും സംസാരിക്കാനാകില്ല. ഭിന്നാഭിപ്രായങ്ങളെ അവജ്ഞയോടെ കണ്ടിട്ടുള്ള പാർട്ടിയാണു കോൺഗ്രസ്. അടിയന്തരാവസ്ഥക്കാലം അതിന്റെ തെളിവാണ്. രാജീവ് ഗാന്ധി സർക്കാരും മാധ്യമ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യം എക്കാലത്തും കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കിയിരുന്നുവെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ ഭരണം നോക്കിയാൽ മാത്രം മതി, ഒരു സംസ്ഥാനത്തിന്റെ അധികാരം ദുർവിനിയോഗം ചെയ്ത് എതിരാളികളെ ദ്രോഹിക്കുന്നതിന്റെ ഉദാഹരണം കാണാൻ കഴിയുമെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.
കേന്ദ്രത്തെ വിമർശിച്ച് സോണിയ; മറുപടിയുമായി നഡ്ഡ
12:38 AM Oct 27, 2020 | Deepika.com