ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുമായി നിലനിൽക്കുന്ന അതിർത്തിത്തർക്കം അവസാനിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതേസമയം രാജ്യത്തിന്റെ ഒരിഞ്ചുഭൂമി പോലും സ്വന്തമാക്കാൻ നമ്മുടെ സൈനികർ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ കരസേനയുടെ 33 ാം കോർ ആസ്ഥാനത്ത് ദുർഗാഷ്ടമിയുടെ ഭാഗമായി നടന്ന “ശസ്ത്രപൂജ”യ്ക്കുശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
കരസേനാ മേധാവി എം.എം. നരവനെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പ്രതിരോധമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിക്കിം സെക്ടറിലെ നിയന്ത്രണരേഖയുടെ സുപ്രധാനമായ സുരക്ഷാ ചുമതല 33-ാം കോർനാണ്. സിക്കിമിൽ ചൈനയുമായി അതിർത്തിപങ്കിടുന്ന നിയന്ത്രണരേഖയ്ക്കു സമീപം ഷെരാതാംഗിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണു പ്രതിരോധമന്ത്രി ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാൽ മോശം കാലാവസ്ഥ മൂലം യാത്ര തടസപ്പെടുകയായിരുന്നു. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യം ആഗ്രഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതാണ് രാജ്യത്തിന്റെ ലക്ഷ്യം. എന്നാൽ രാജ്യത്തിന്റെ ഒരിഞ്ചുഭൂമിയെങ്കിലും സ്വന്തമാക്കാൻ നമ്മുടെ ജവാന്മാർ ആരെയും അനുവദിക്കില്ല. അതിർത്തിയിൽ അടുത്തിടെ നടന്ന സംഭവവികാസങ്ങളിൽ ഇന്ത്യൻ സൈനികർ പുലർത്തിയ ആത്മവിശ്വാസവും പ്രതിബദ്ധതയും തങ്കലിപികളിൽ എഴുതേണ്ടതാ
ണ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. പാങ്കോംഗ് തടാകത്തിനു സമീപമുള്ള തന്ത്രപ്രധാനമായ നിരവധി കുന്നുകളുടെ നിയന്ത്രണം ഇന്ത്യൻ സേന സ്വന്തമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 15 നു കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് സേനയുമായുണ്ടായ സംഘർഷത്തിൽ 15 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് ഭാഗത്ത് ഇതിലേറെ ആൾനാശം ഉണ്ടായെന്നാണ് ഇന്ത്യയുടെ ഭാഷ്യം.
ചടങ്ങിനുശേഷം സിക്കിമിലെ ഒരു റോഡിന്റെ ഉദ്ഘാടനം വിഡോയോ കോൺഫറൻസിംഗിലൂടെ മന്ത്രി നിർവഹിക്കുകയും ചെയ്തു. അതിനുശേഷം അതിർത്തിയിൽ ഇരുസൈനികരും ജാഗ്രതയിൽ തുടരുകയാണ്.
ഭൂമി സംരക്ഷിക്കും, സമാധാനത്തിനും തയാർ: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
12:30 AM Oct 26, 2020 | Deepika.com