പാട്ന: ഈ മാസം 28നു നടക്കുന്ന ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനു കരുത്തു പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ഇന്നു ബിഹാറിലെത്തും. രോഹ്താസ് ജില്ലയിലെ ദെഹ്രി, ഭഗൽപുർ, ഗയ എന്നിവിടങ്ങളിൽ മൂന്നു റാലികളിലാണ് മോദി പ്രസംഗിക്കുക. ദെഹ്രിയിലും ഭഗൽപുരിലും മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിടുമെന്നു ബിജെപി നേതൃത്വം അറിയിച്ചു.
നവാഡയിലെ ഹിസ്വയിലും ഭഗൽപുരിലെ കഹൽഗാവിലുമുള്ള തെരഞ്ഞെടുപ്പു റാലികളിൽ രാഹുൽഗാന്ധി പങ്കുചേരും. മഹാസഖ്യത്തിന്റെ ഭാവി മുഖ്യമന്ത്രി തേജസ്വി യാദവ് ഹിസ്വയിൽ രാഹുലുമായി വേദി പങ്കിടും. ഹിസ്വയിൽ കോൺഗ്രസിന്റെ നീതു സിംഗാണ് സിറ്റിംഗ് ബിജെപി എംഎൽഎ അനിൽസിംഗിനെ നേരിടുന്നത്. കൽഗാവിൽ ശക്തിസിംഗ് ഗോഹിൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും സ്ഥാനാർഥികളും രാഹുലിനെ വരവേൽക്കും.
കേന്ദ്രമന്ത്രിമാരെ അണിനിരത്തിയുള്ള കാർപെറ്റ് ബോംബിംഗ് പ്രചാരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും.
ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ദിവസം അഞ്ചു പൊതുസമ്മേളനങ്ങളാണ് ജെഡി-യു അധ്യക്ഷനും എൻഡിഎയുടെ ഭാവി മുഖ്യമന്ത്രിയുമായ നിതീഷിനുള്ളത്. ഈ ദിവസങ്ങളിൽ നിരവധി വെർച്വൽ റാലികളെയും നിതീഷ് അഭിസംബോധന ചെയ്യുന്നുണ്ട്.
ലാലു പ്രസാദ് യാദവിന്റെ അസാന്നിധ്യത്തിലും പ്രതിപക്ഷ ക്യാന്പിന് ഊർജം പകർന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് അണികൾക്കൊപ്പമുണ്ട്.
ദിവസം ഒൻപതു റാലികളിലാണു തേജസ്വി പങ്കെടുക്കുന്നത്.
മോദിയും രാഹുലും ഇന്നു ബിഹാറിൽ; പ്രചാരണം ചൂടുപിടിക്കും
12:05 AM Oct 23, 2020 | Deepika.com