പാറ്റ്ന: വോട്ടിനു കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രിക. കോവിഡ് മരുന്ന് സൗജന്യമായി നൽകുന്നതുൾപ്പെടെയുള്ള പ്രകടനപത്രിക പാറ്റ്നയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണു പുറത്തിറക്കിയത്.
കോവിഡ് വാക്സിന് ഐസിഎം ആറിന്റെ അനുമതി ലഭിച്ചാലുടൻ ജനങ്ങൾക്കു സൗജന്യ മായി നൽകുമെന്നാണു വാഗ്ദാനം. അടുത്ത അഞ്ചുവർഷം കൊണ്ട് 19 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കർഷകർക്കു വിത്തും അനുബന്ധസാധനങ്ങളും എത്തിക്കും. കോവിഡ് പ്രതിരോധത്തിൽ ബിഹാറിലെ എൻഡിഎ സർക്കാർ രാജ്യത്തിനു തന്നെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഐസിഎം ആറിൽനിന്ന് അനുമതി ലഭിച്ചാൽ സൗജന്യമരുന്നു വിതരണത്തിനു നടപടി സ്വീകരിക്കും- പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. എ ൻഡിഎയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ബിഹാറിൽ വലിയ തോതിൽ വികസനം കൊണ്ടുവന്നെന്നു ചടങ്ങിൽ സംസാരിക്കവേ നിർമല സീതാരാമൻ അവകാശപ്പെട്ടു.
ബിജെപിയുടെ സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളായ ആർജെഡി, കോൺഗ്രസ്, ശിവസേന, സമാജ്വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നിവ രംഗത്തെത്തി.
കോവിഡ് മഹാമാരിയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്ന ബിജെപിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ജനങ്ങൾക്കു സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പളനിസ്വാമിയുടെ വാഗ്ദാനം.
ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം; ബിഹാറിൽ സൗജന്യ കോവിഡ് വാക്സിൻ നല്കും
12:05 AM Oct 23, 2020 | Deepika.com