ജബൽപുർ: നിയമസഭാംഗത്വമില്ലാത്ത പതിനാലുപേർക്കു മന്ത്രിപദവി നൽകിയതിനെതിരേയുള്ള ഹർജിയിൽ ഗവർണർ, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നിവർക്കു നോട്ടീസ് അയയ്ക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചു. ഗവർണർക്കു സെക്രട്ടറിവഴിയാണു നോട്ടീസ് നൽകിയത്. അസാധാരണ സാഹചര്യമൊന്നും നിലവില്ലാത്തതിനാൽ മന്ത്രിമാരുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണു ചിന്ദ്വാര സ്വദേശിയായ അഭിഭാഷകൻ ആരാധന ഭാർഗവ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
മന്ത്രിമാരായ പതിനാലുപേരും കോൺഗ്രസിന്റെ എംഎൽഎമാരായിരുന്നു. ഈവർഷം ആദ്യം കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇവർ ബിജെപിയിൽ ചേർന്നു. സംസ്ഥാനങ്ങളുടെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ ഒരിടത്തുപോലും നിയമസഭാംഗത്വമില്ലാത്ത 14 പേർക്ക് ഒരുമിച്ച് മന്ത്രിപദവി നൽകിയ ചരിത്രം ഉണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജയ് യാദവും ജസ്റ്റീസ് ആർ.കെ. ദുബെയും പരിഗണിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിപദവി എടുത്തുകളയണമെന്നും ആവശ്യമുണ്ട്.
പതിനാലുദിവസത്തിനകം മറുപടി നൽകാനാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോടു കോടതി നിർദേശിച്ചിരിക്കുന്നത്. പതിനാലു മന്ത്രിമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതോടൊപ്പം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാർച്ചിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീണതിനെത്തുടർന്നാണ് ബിജെപി അധികാരത്തിലെത്തിയത്.
ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി, കോൺഗ്രസിൽനിന്ന് വന്ന 22 എംഎൽഎമാരിൽ 14 പേരെ മന്ത്രിസ്ഥാനത്ത് അവരോധിക്കുകയായിരുന്നു. ഇവരിൽ രണ്ടു മന്ത്രിമാർ ഇന്നലെ രാജിവച്ചു. തുളസിറാം സിലാവത്, ഗോവിന്ദ് രജ്പുത് എന്നിവരാണു രാജിവച്ചത്. നിയമസഭാംഗമല്ലാതെ ആറു മാസമാണു മന്ത്രിയായി തുടരാനാകുക. ഏപ്രിൽ 21നാണ് ഇവർ മന്ത്രിമാരായത്.
മധ്യപ്രദേശ് ഗവർണർക്കും മുഖ്യമന്ത്രിക്കും ഹൈക്കോടതി നോട്ടീസ്
12:15 AM Oct 22, 2020 | Deepika.com