ന്യൂഡൽഹി: മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബ് ബിജെപി ജനറൽ സെക്രട്ടറിയും പാർട്ടി കോർ കമ്മിറ്റി അംഗവുമായ മൽവീന്ദർ സിംഗ് കാംഗ് രാജിവച്ചു. കർഷകരുടെ കാര്യം ആരും പരിഗണിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാര്യം തീരുമാനിച്ചാൽ അതു ഉറപ്പായും ശരിയാണെന്നാണ് പാർട്ടി പറയുന്നതെന്നും ആരോപിച്ചു.
കർഷകർ, ഇടനിലക്കാർ, ചെറുകിട വ്യാപാരികൾ, തൊഴിലാളി സംഘടനകൾ തുടങ്ങിയവരെല്ലാം കേന്ദ്രസർക്കാരിനെതിരേ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയാണ്. അവരുടെ പ്രശ്നങ്ങൾ എന്താണെന്നു ബിജെപി സെക്രട്ടറി എന്ന നിലയിലും കോർ കമ്മിറ്റി അംഗമെന്ന നിലയിലും ദേശീയ- സംസ്ഥാന നേതാക്കളെ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അവയൊന്നും ചെവിക്കൊള്ളാനും ഗുണപരമായ തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പരിഗണിക്കാനും തയാറായില്ല. ഈ സാഹചര്യത്തിൽ കർഷകർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, കോർ കമ്മിറ്റി അംഗം, പാർട്ടിയുടെ പ്രാഥമിക അംഗത്വം എന്നിവ രാജിവയ്ക്കുകയാണെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിനു നൽകിയ കത്തിൽ മൽവീന്ദർ സിംഗ് കാംഗ് പറയുന്നു.
അതേസമയം, കാംഗിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമ പ്രതികരിച്ചു. രാജിക്കത്ത് തന്റെ കൈയിൽ കിട്ടാതെ വിഷയത്തിൽ പ്രതികരിക്കില്ലെന്നും ശർമ അറിയിച്ചു.
കാർഷിക നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയും എൻഡിഎ സഖ്യം ഉപേക്ഷിക്കുകയും ചെയ്തതിനു പിന്നാലെ പഞ്ചാബിൽ ബിജെപിയിലെ ചില ജില്ലാ നേതാക്കളും കൗണ്സിലർമാരും കർഷക വിഷയം ഉന്നയിച്ച് അടുത്തിടെ പാർട്ടിയിൽ നിന്നു രാജിവച്ചിരുന്നു.
കാർഷിക നിയമം: പഞ്ചാബിലെ ബിജെപി നേതാവ് പാർട്ടി വിട്ടു
12:45 AM Oct 19, 2020 | Deepika.com