ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ നാവികസേനാ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഐഎൻഎസ് ചെന്നൈയിൽനിന്നു വിക്ഷേപിച്ച മിസൈൽ അറബിക്കടലിലെ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ പതിച്ചതായി അധികൃതർ അറിയിച്ചു. ബ്രഹ്മോസ് മിസൈൽ നാവികസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വർധിക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് നിർമിച്ച മിസൈൽ അന്തർവാഹിനി, യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, കരയിലെ ലോഞ്ച് പാഡുകൾ എന്നിവയിൽനിന്നു വിക്ഷേപിക്കാം.
മിസൈൽ പരീക്ഷണവിജയത്തിനു പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ സംഘത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഡിആർഡിഒ ചെയർമാൻ ജി. സതീഷ് റെഡ്ഢിയും സഹപ്രവർത്തകർക്ക് അനുമോദനം നേർന്നു. ബ്രഹ്മോസ് മിസൈലിന്റെ ആന്റി റേഡിയേഷൻ പതിപ്പ്, കരയിൽനിന്ന് വിക്ഷേപിക്കാവുന്ന രുദ്രം-1 കഴിഞ്ഞയാഴ്ച വിജയകരമായി പരീക്ഷിച്ചിരുന്നു. ഹൈപ്പർ സോണിക് ആണവവേധ മിസൈൽ ശൗര്യയും അടുത്തിടെ വിജയകരമായി പരീക്ഷിച്ചു.
ഇന്ത്യ-ചൈന ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
12:45 AM Oct 19, 2020 | Deepika.com