ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ നാണക്കേടിന്റെ 94-ാം സ്ഥാനത്ത്. കണക്കെടുപ്പിലുള്ള 107 രാജ്യങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സുഡാനൊപ്പമാണ് ഇന്ത്യ 94-ാം സ്ഥാനം പങ്കിട്ടത്. 117 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള കഴിഞ്ഞവർഷത്തെ കണക്കെടുപ്പിൽ ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു. വികസനം തകൃതിയായി മുന്നേറുന്പോഴും രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം കുറയുന്നില്ല എന്നതാണു സ്ഥിതിവിവരക്കണക്കുകളിലൂടെ വ്യക്തമാകുന്നത്. പട്ടിണിസൂചികയിൽ ഇത്തവണ ഇന്ത്യയുടെ സ്കോർ 27.2 ആണ്.
പദ്ധതി നടത്തിപ്പിലെ മോശം പ്രകടനം, ഫലപ്രദമായ നിരീക്ഷണസംവിധാനങ്ങൾ ഇല്ലാത്തത് എന്നിവയ്ക്കൊപ്പം പോഷകാഹാരക്കുറവുമാണു റാങ്കിംഗിലെ പിന്നോക്കാവസ്ഥയ്ക്കു കാരണം. വലിയ സംസ്ഥാനങ്ങളുടെ മോശം പ്രകടനവും തിരിച്ചടിയായി.
അയൽരാജ്യങ്ങളായ ബംഗ്ലാദേശും മ്യാൻമറും പാക്കിസ്ഥാനും പട്ടിണിയുടെ കാര്യത്തിൽ ഗുരുതര സ്ഥിതിവിശേഷത്തിലൂടെയാണു കടന്നുപോകുന്നത് എങ്കിലും ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. ബംഗ്ലാദേശ് പട്ടികയിൽ 75-ാം സ്ഥാനത്തും മ്യാൻമൻ എഴുപത്തിയെട്ടാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാൻ (88)നേപ്പാൾ (73) ശ്രീലങ്ക (64) എന്നിങ്ങനെയാണ് മറ്റ് അയൽരാജ്യങ്ങളുടെ നില.
വെള്ളിയാഴ്ച പരസ്യമാക്കിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ ജനതയിൽ 14 ശതമാനത്തിനും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ട്.
അഞ്ചുവയസിൽ താഴെയുള്ളവരുടെ മരണനിരക്കാകട്ടെ 3.7 ശതമാനം. പ്രായത്തിനൊപ്പം വളർച്ചയെത്താത്ത കുട്ടികളുടെ ശതമാനം 37.4 ആണ്. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ 17.3 ശതമാനവും.
ഐറിഷ് മനുഷ്യാവകാശ സംഘടനയും ജർമൻ സന്നദ്ധസംഘടനയും സംയുക്കമായി തയാറാക്കുന്ന കണക്കെടുപ്പിൽ ചൈന, ബലാറസ്, ഉക്രെയിൻ, തുർക്കി, ക്യൂബ, കുവൈറ്റ് തുടങ്ങിയ 17 രാജ്യങ്ങളാണ് ആദ്യസ്ഥാനങ്ങളിൽ.
2015 മുതലാണ് ഇന്ത്യയുടെ റാങ്ക് താഴോട്ടു പോയത്. 2015 ൽ 93-ാം റാങ്കായിരുന്നു ഇന്ത്യക്ക്. ഇന്ത്യയിൽ പട്ടിണി കൂടുന്പോഴും ആഗോളതലത്തിൽ പട്ടിണി കുറയുകയാണെന്ന സൂചനയാണു കണക്കെടുപ്പ് നൽകുന്നത്.
ആഗോള പട്ടിണിസൂചിക: ഇന്ത്യ 94-ാം സ്ഥാനത്ത്
12:30 AM Oct 18, 2020 | Deepika.com