ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു.
ഗ്രേറ്റർ നോയിഡയിൽ ഇരുവരുടെയും വാഹനം പോലീസ് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും ഹത്രാസിലേക്കു നടന്നു പോകുമെന്നു പ്രഖ്യാപിച്ച് വാഹനത്തിൽ നിന്നിറങ്ങി. രാഹുലിനെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അദ്ദേഹം നിലത്തു വീണു. തനിക്കും പ്രിയങ്കയ്ക്കും നേരേ പോലീസ് ലാത്തി പ്രയോഗിച്ചെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ പറഞ്ഞു.
അതിനിടെ, കൂടുതൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പോകേണ്ടെന്നു പെണ്‍കുട്ടിയുടെ പിതാവിനോട് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാർ ലക്സാകർ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മാധ്യമ പ്രവർത്തകർ വരും പോകും. തങ്ങൾ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞതൊന്നും മാറ്റിപ്പറയരുതെന്നുമൊക്കെ പറഞ്ഞാണ് പ്രവീൺ കുമാർ ഭീഷണി മുഴക്കിയത്.
അറസ്റ്റിലായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അധീർ രഞ്ജൻ ചൗധരി, രണ്‍ദീപ് സിംഗ് സുർജേവാല, കെ.സി. വേണുഗോപാൽ എന്നിവരെ പോലീസ് ഗൗതം ബുദ്ധ നഗറിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് മാറ്റി. പിന്നീട് യുപി പോലീസിന്റെ അകന്പടിയോടെ ഡൽഹിയിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കും നേരെയുണ്ടായ പോലീസ് അതിക്രമം യോഗി ആദിത്യനാഥ് സർക്കാരിന്റെ മരണമണിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സുർജേവാല പറഞ്ഞു.
രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദർശനം പ്രഖ്യാപിച്ചതിന്റെ പിന്നാലെ തന്നെ യുപി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുൻകരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ. രാഹുലിനും പ്രിയങ്കയ്ക്കും എതിരേ നിരോധനാജ്ഞാ ലംഘനക്കുറ്റം ചുമത്തുമെന്നു യുപി പോലീസ് ഇന്നലെ പറഞ്ഞു. ഹത്രാസിലെ ബൂൽഗഡിയിൽ പെണ്‍കുട്ടിയുടെ വീടിനു കാവൽ നിന്ന മൂന്നു പോലീസുകാർക്ക്കോവിഡ് പോസിറ്റീവായെന്നു സർക്കാർ പറയു ന്നു. മറ്റു രണ്ടു പോലീസുകാർക്കുകൂടി രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇവിടം കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ പ്രതിഷേധങ്ങളും സന്ദർശനങ്ങളും നിരോധിച്ചു.
വഴിയിൽ തടഞ്ഞപ്പോൾ താൻ ഹത്രാസിലേക്ക് നടന്നു പോകുകയാണെന്നും ഏതു വകുപ്പു പ്രകാരമാണ് തന്നെ തടയുന്നതെന്നും രാഹുൽ പോലീസിനോടു ചോദിച്ചപ്പോൾ, ഐപിസി 188-ാം വകുപ്പു പ്രകാരമാണെന്നായിരുന്നു പോലീസിന്റെ മറുപടി. പകർച്ചവ്യാധി പ്രതിരോധ നിയമം ലംഘിച്ചതിനാണ് രാഹുൽ അടക്കമുള്ളവർക്കെതിരേ നടപടിയെടുത്തതെന്നു നോയിഡ എഡിസിപി രണ്‍വിജയ് സിംഗ് പറഞ്ഞു.
ഹത്രാസ് ജില്ലാ അതിർത്തിയിൽ പ്രതിഷേധ പ്രകടനം നടത്തിയ സമാജ് വാദി പാർട്ടിക്കാരെയും പോലീസ് തടഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്കുകടക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെയും തടഞ്ഞു. ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദിനെയും പോലീസ് ഇന്നലെ വീട്ടു തടങ്കലിലാക്കി.
സെബി മാത്യു
ഹത്രാസ് യാത്രയ്ക്കിടെ സംഘർഷം; രാഹുൽ ഗാന്ധിയെ തള്ളിയിട്ടു, പ്രിയങ്കയ്ക്കു മർദനം
01:05 AM Oct 02, 2020 | Deepika.com