ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാനടിക്കറ്റിന്മേൽ കാൻസലേഷൻ ചാർജ് ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകണമെന്നു സുപ്രീംകോടതി. ടിക്കറ്റ് തുക തിരികെ നൽകുന്നതു സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകിയ മാർഗരേഖ അംഗീകരിച്ച ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ഇതു സംബന്ധിച്ച കേസ് തീർപ്പാക്കി. മലയാളിസംഘടനയായ പ്രവാസി ലീഗൽ സെൽ മുഖേന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
മാർച്ച് 25 മുതൽ മേയ് 24 വരെയുള്ള കാലത്ത് എടുത്തിട്ടുള്ള ആഭ്യന്തര, അന്തരാഷ്ട്ര വിമാന ടിക്കറ്റ് ചാർജ് മുഴുവനായി തിരികെ നൽകും. ട്രാവൽ ഏജന്റുമാർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഏജന്റുമാരുടെ അക്കൗണ്ടിലേക്കു പണം എത്തുന്ന മുറയ്ക്ക് ടിക്കറ്റ് ചാർജ് തിരികെ വാങ്ങാനാകും. നേരിട്ടു ബുക്ക് ചെയ്തവർക്ക് ക്രെഡിറ്റ് ഷെൽ സംവിധാനം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിസിഎ നൽകിയ മാർനിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ഒന്ന്, രണ്ട് ഘട്ട കാലാവധിക്കു മുന്‍പെടുത്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവൻ തുക തിരികെ നൽകുമെന്നും സാന്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ട് നേരിടുന്ന വിമാനക്കന്പനികൾക്ക് റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ക്രെഡിറ്റ് ഷെല്ലിലേക്കു മാറ്റിവയ്ക്കാമെന്നും നേരത്തേ ഡിജിസിഎ സത്യവാങ്മൂലം നൽകിയിരുന്നു. ഇതംഗീകരിച്ച കോടതി, ഇക്കാര്യങ്ങൾ വ്യക്തമാക്കി വിജ്ഞാപനം പുറത്തിറക്കാൻ കേന്ദ്രസർക്കാരിനോടു നിർദേശിച്ചു.
ക്രെഡിറ്റ് ഷെൽ സംവിധാനം ലഭ്യമായാൽ യാത്രക്കാരനു വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കും. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ്നിരക്ക് കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടയ്ക്കാനും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് ചെയ്യാനും അവസരം ലഭിക്കും. ഈ ക്രെഡിറ്റ് ഷെൽ മറ്റൊരാളിന്റെ പേരിലേക്കു മാറ്റാനാകും. നേരിട്ട് ബുക്ക് ചെയ്ത യാത്രക്കാരനും മാത്രമേ ഈ സംവിധാനം ഉപയോഗിക്കാനാകൂ. ഏജന്റ് മുഖേനെ ബുക്ക് ചെയ്തവർക്ക് ഇതു ലഭ്യമാകില്ല. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരിച്ചിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകും. 2021 മാർച്ച് 31നു ശേഷവും ക്രെഡിറ്റ് ഷെൽ ഉപയോഗിച്ച് യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കിയിരുന്നു.
റദ്ദാക്കിയ വിമാനടിക്കറ്റിനു മുഴുവൻ തുകയും നൽകണമെന്നു സുപ്രീംകോടതി
12:30 AM Oct 02, 2020 | Deepika.com