ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ച കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെ 32 പ്രതികളെയും ലക്നോവിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു.
1992 ഡിസംബർ ആറിനുണ്ടായ സംഭവത്തിൽ എന്തെങ്കിലും ക്രിമിനൽ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നു വ്യക്തമാക്കിയ കോടതി, ആസൂത്രിതമായ രീതിയിലല്ല ആൾക്കൂട്ടം സ്ഥലത്തെത്തിയതെന്നും ആക്രമണം നടത്തിയതെന്നും ചൂണ്ടിക്കാട്ടി.
ഒരു പൊതുവികാരത്തിന്റെ പേരിൽ ആസൂത്രിതമായ രീതിയിൽ സ്ഥലത്തെത്തുകയും സംഘടിതമായ രീതിയിൽ തർക്ക മന്ദിരം തകർക്കുകയും ചെയ്തെന്ന വാദത്തിനു വ്യക്തമായ തെളിവില്ല.
കേസുമായി ബന്ധപ്പെട്ട് സിബിഐ നൽകിയ ഓഡിയോ വീഡിയോ ക്ലിപ്പുകൾ ആധികാരികമായ തെളിവുകളായി കണക്കാക്കാനാവില്ല. ഓഡിയോ ക്ലിപ്പുകളിലുള്ളവ അവ്യക്തവും വീഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്തതുമാണ്. പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ടത്തിലെ സാമൂഹ്യ വിരുദ്ധരാണ് മോസ്ക് തകർത്തതെന്നും നേതാക്കൾ ഇവരെ തടയാനാണ് ശ്രമിച്ചതെന്നും 2,300 പേജുള്ള വിധിന്യായത്തിൽ പറയുന്നു.
സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവാണ് വിരമിക്കുന്നതിനു തൊട്ടുമുന്പു കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടിട്ട് 28 വർഷങ്ങൾക്കു ശേഷമാണ് വിധി. സെപ്റ്റംബർ 30നുള്ളിൽ കേസിൽ വാദം പൂർത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.
അഡ്വാനി അടക്കമുള്ള നേതാക്കൾക്കെതിരെയുള്ള ഗൂഢാ ലോചന കുറ്റം പുനഃസ്ഥാപിച്ച് 2017 ഏപ്രിൽ 17നു ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി, ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് റായ്ബറേലിയിലും ലക്നോവിലുമുള്ള രണ്ടു കേസുകൾ ഒന്നായി പരിഗണിച്ച് വിചാരണ പൂർത്തിയാക്കണമെന്നു നിർദേശിച്ചിരുന്നു.
ജിജി ലൂക്കോസ്
ബാബറി മസ്ജിദ് പൊളിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു
01:52 AM Oct 01, 2020 | Deepika.com