ന്യൂഡൽഹി: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ കഴിയാത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മരണത്തിൽ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാൻ ധാർമികമായി ഒരവകാശവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു. അന്ത്യ കർമങ്ങൾ പോലും നടത്താൻ അനുവദിക്കാതെ സംഭവത്തിന്റെ വസ്തുതകൾ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി.
സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഓഫീസ് അറിയിച്ചു. അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ആഭ്യന്തര സെക്രട്ടറി ഭഗ്വൻ സ്വരൂര്, ഡിഐജി ചന്ദ്രപ്രകാശ്, ആഗ്ര പിഎസി കമാൻഡന്റ് പൂനം എന്നിവരാണ് സമിതി അംഗങ്ങൾ.
ഹത്രാസ് സംഭവത്തിൽ പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ കുറ്റവാളികൾ ആരും തന്നെ രക്ഷപെടില്ല. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടക്കുമെന്നും യോഗി ആദിത്യ നാഥ് ട്വീറ്റ് ചെയ്തു.
യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി
12:40 AM Oct 01, 2020 | Deepika.com