ന്യൂഡൽഹി: കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്നു ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ആംനസ്റ്റിയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് സർക്കാർ മരവിപ്പിച്ചിരുന്നു. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സംഘടനയ്ക്കെതിരെ മറ്റു തലങ്ങളിലും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. നിയന്ത്രണങ്ങളും അന്വേഷണങ്ങളും തുടരുന്നതിനിടെയാണ് ആംനസ്റ്റി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
സെപ്റ്റംബർ പത്തിനാണ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചത്. കൂടാതെ രാജ്യത്തെ എല്ലാ ജോലികളും നിർത്തിവച്ചുവെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാനും നിലവിലുള്ള എല്ലാ പ്രചാരണ, ഗവേഷണ പ്രവർത്തനങ്ങളും താത്കാലികമായി നിർത്താനും നിർബന്ധിതരായിരിക്കുകയാ ണെന്ന് ആംനസ്റ്റി അറിയിച്ചു.
അനീതിക്കെതിരെ ശബ്ദമുയർത്തുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ പുതിയ ആക്രമണം വിയോജിപ്പുകൾ മരവിപ്പിക്കുന്നതിനു തുല്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പറഞ്ഞു. ബാധകമായ എല്ലാ ഇന്ത്യൻ- അന്തർദേശീയ നിയമങ്ങളോടും ആംനസ്റ്റി ഇന്ത്യ പൂർണമായും യോജിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
നിയമലംഘനത്തിലൂടെ വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണത്തിൽ സംഘടനയുടെ ബംഗളൂരുവിലെ ഓഫീസുകളിൽ കഴിഞ്ഞ നവംബറിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന വാണിജ്യ സ്ഥാപനത്തിലൂടെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തെ മറികടക്കാൻ റൈറ്റ്സ് ഗ്രൂപ്പ് ശ്രമിച്ചുവെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു. മാവോയിസ്റ്റ് പ്രത്യയശാസ്ത്രക്കാരെന്ന് ആരോപിക്കപ്പെടുന്ന സുധ ഭരദ്വാജ്, റോണ വിൽസണ്, വരവര റാവു എന്നിവരെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള കേസുകളിൽ സുരക്ഷാ ഏജൻസികളെ വിമർശിച്ച ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ട ഷൻ ട്രസ്റ്റിലേക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതിയും സർക്കാർ നിരസിച്ചിരുന്നു.
രണ്ടുവർഷമായി ആംനസ്റ്റി ഇന്റർനാഷണലിനെ അടിച്ചമർത്തുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് സംഘടന ആരോപിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള സർക്കാർ ഏജൻസികളുടെ പീഡനം സർക്കാരിൽ സുതാര്യത വേണമെന്ന തങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണ്. ജമ്മു കാഷ്മീരിലും ഡൽഹി കലാപത്തിനിടയിലും നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പറഞ്ഞതും വിരോധത്തിനു കാരണമായി.
ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ആഭ്യന്തര തലത്തിൽ തന്നെയാണു ഫണ്ട് കണ്ടെത്തിയിരുന്നത്. ഇന്ത്യയിലെ 40 ലക്ഷത്തോളം ആളുകൾ കഴിഞ്ഞ എട്ടുവർഷമായി ആംനസ്റ്റിയെ സഹായിക്കുന്നുണ്ട്. ഒരു ലക്ഷത്തോളം ഇന്ത്യക്കാർ സാന്പത്തിക സഹായവും നൽകുന്നു. നിയമാനുസൃതമായ ഈ സംഭാവനകളെല്ലാം തന്നെ കള്ളപ്പണം വെളുപ്പിക്കുന്നതാണെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള എല്ലാ നിയമങ്ങൾക്കും അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ആംനസ്റ്റി അധികൃതർ വ്യക്തമാക്കി.
സെബി മാത്യു
കേന്ദ്രത്തിന്റെ വേട്ടയാടൽ; ആംനസ്റ്റി ഇന്ത്യ വിടുന്നു
12:24 AM Sep 30, 2020 | Deepika.com