ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായി സമരം നടത്തുന്നവരെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഉപകരണങ്ങൾ തീവച്ചു നശിപ്പിക്കുന്നതിലൂടെ കർഷകരെ അപമാനിക്കുകയാണെന്ന് ആരോപിച്ച പ്രധാനമന്ത്രി, കർഷകർക്കു ലഭിച്ച സ്വാതന്ത്ര്യം അവർക്കു സഹിക്കുന്നില്ലെന്നും കള്ളപ്പണം ഉണ്ടാക്കാനുള്ള അവരുടെ ഒരു മാർഗംകൂടി അടഞ്ഞിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ വിവിധ പദ്ധതികൾ വീഡിയോ കോണ്ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകസമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഇന്ത്യാ ഗേറ്റിനു സമീപം പഞ്ചാബിൽനിന്നുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ട്രാക്ടർ കത്തിച്ചു പ്രതിഷേധിച്ചതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അടുത്തിടെ പാർലമെന്റ് പാസാക്കിയ പരിഷ്കരണ നടപടികൾ കർഷകരെയും തൊഴിലാളികളെയും യുവാക്കളെയും ശക്തിപ്പെടുത്തുന്നതാണ്. എന്നാൽ, ചിലർ തങ്ങളുടെ സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്നു. കർഷകർ പൂജിക്കുന്ന യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും തീവച്ചതിലൂടെ അവർ കർഷകരെ അപമാനിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്നു വർഷങ്ങളായി പറഞ്ഞുനടന്നിരുന്നവർ അതു നടപ്പിലാക്കിയില്ല. സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ തങ്ങളുടെ സർക്കാരാണ് നടപ്പിലാക്കിയതെന്നും നരേന്ദ്ര മോദി പറഞ്ഞു.
കാർഷികനിയമത്തെ എതിർക്കുന്നവർ താങ്ങുവിലയുടെ കാര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് താങ്ങുവില മാത്രമല്ല ഉണ്ടാവുക, തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കുണ്ടാകും. എന്നാൽ, ചില ആളുകൾക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. കള്ളപ്പണ വരുമാനം ഉണ്ടാക്കാനുള്ള അവരുടെ ഒരു മാർഗംകൂടി അടഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരേ കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാക്കി. ഒക്ടോബർ രണ്ടു മുതൽ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. പഞ്ചാബിൽ നടക്കുന്ന ട്രെയിൻ തടയൽ സമരം ആറാം ദിവസത്തിലേക്കു കടന്നു. റെയിൽവെ ട്രാക്കുകളിൽ വലിയ ഷെഡുകൾ കെട്ടിയാണ് കർഷകർ സമരം നടത്തുന്നത്. സമരത്തെ ത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
പുതിയ കാർഷിക നിയമങ്ങളിലൂടെ ഒരു കള്ളപ്പണ മാർഗംകൂടി അടച്ചു: മോദി
12:24 AM Sep 30, 2020 | Deepika.com