ഭോപ്പാൽ: ഭാര്യയെ തല്ലിയതിന്റെ പേരിൽ പണി പോയ മധ്യപ്രദേശിലെ വിവാദ ഐപിഎസ് ഓഫീസറെ അച്ഛന്റെ സ്ഥാനത്താണു കാണുന്നതെന്ന്, സംഭവത്തിൽ ആരോപണവിധേയയായ ടെലിവിഷൻ അവതാരക. തന്റെ സ്വകാര്യതയിൽ കടന്നുകയറിയെന്നാരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ പുരുഷോത്തം ശർമയുടെ ഭാര്യക്കും മകനുമെതിരേ അവർ പോലീസിൽ പരാതിയും നൽകി.
ഭാര്യയെ മർദിച്ച പുരുഷോത്തം ശർമയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച ശർമയ്ക്കു കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. ഇതിനു നല്കിയ മറുപടി തൃപ്തികരമല്ലാത്തതാണ് സസ്പെൻഷനു കാരണം.
ടെലിവിഷൻ അവതാരകയുടെ ഫ്ളാറ്റിൽ ഐപിഎസ് ഉദ്യോഗസ്ഥനെ കണ്ടുവെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. ഇതിന്റെ പേരിലുള്ള വാക്കേറ്റത്തിനു പിന്നാലെ ശർമ ഭാര്യയെ മർദിച്ചു. ഈ ദൃശ്യങ്ങൾ ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറായ മകൻ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അയച്ചു കൊടുക്കുകയായിരുന്നു.
മാധ്യമപ്രവർത്തകയായതിനാൽ രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥ മേധാവികളുമായും സംസാരിക്കാറുണ്ട്. 27 ന് വൈകുന്നേരം ഏഴുമണിയോടെ ശർമ ഫോണിൽ വിളിച്ച് ഫ്ളാറ്റിനു സമീപമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ ചായ കുടിക്കാൻ ക്ഷണിച്ചു. ഇതിനു പിന്നാലെ പുരുഷോത്തം ശർമയുടെ ഭാര്യയും ഫ്ളാറ്റിലെത്തിയെന്നാണു മാധ്യമപ്രവർത്തക പരാതിയിൽ വിശദീകരിക്കുന്നത്.
നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും എല്ലാ ചുമതലകളിൽ നിന്നും പുരുഷോത്തം ശർമയെ നീക്കിയതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പുരുഷോത്തം ശർമയുടെ ഭാര്യക്കെതിരെ പരാതിയുമായി ടിവി അവതാരക
12:24 AM Sep 30, 2020 | Deepika.com