ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലിരിക്കെയാണ് 19 വയസുള്ള പെണ്‍കുട്ടി ഇന്നലെ മരിച്ചത്.
ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നാക്ക് ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കഴുത്തിലെ മൂന്ന് അസ്ഥികൾ ഒടിയുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. യുപിയിലെ ജവഹർ ലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡൽഹിയിൽ എത്തിക്കുന്പോൾ പെണ്‍കുട്ടിയുടെ കൈകാലുകൾ തളർന്ന നിലയിലായിരുന്നു.
സെപ്റ്റംബർ പതിനാലിന് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം വയലിൽ പുല്ല് ചെത്തിക്കൊണ്ടിരിക്കുന്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. അമ്മയും സഹോദരങ്ങളും നിന്നിടത്തുനിന്നു കുറച്ചു മാറിയാണ് പെണ്‍കുട്ടി പുല്ല് ചെത്തിക്കൊണ്ടിരുന്നത്. പിന്നിലൂടെ വന്ന അക്രമിസംഘം കഴുത്തിൽ ഷാൾ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ്, ലവ്കുഷ്, രാമു, രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്ന നാലു പേർക്കെതിരെ കൊലക്കുറ്റം അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാംതന്നെ സവർണവിഭാഗക്കാരാണ്.അക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി സ്വയം നാക്ക് കടിച്ചു മുറിച്ചതാകാമെന്നാണ് ഹത്രാസ് എസ്പി വിക്രാന്ത് വീർ പറയുന്നത്. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ചെന്നപ്പോൾ മുതൽ ഉത്തർപ്രദേശ് പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അലംഭാവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും കുറ്റപ്പെടുത്തി. സംഭവം നടന്നു നാലു ദിവസത്തിനുശേഷമാണ് പോലീസ് നടപടിയെടുത്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞു.യോഗി ആദിഥ്യനാഥ് സർക്കാരിന്റെ ഭരണത്തിൻകീഴിൽ യുപിയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
കുറ്റാരോപിതർ സ്വതന്ത്രരായി വിലസുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ സംഭവത്തിൽ പ്രതിഷേധിച്ചും പെണ്‍കുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റണമെ ന്നാവശ്യപ്പെട്ടും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു.
യുപിയിൽ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു
12:24 AM Sep 30, 2020 | Deepika.com