ന്യൂഡൽഹി: പാർലമെന്റിൽ പാസാക്കി രാഷ്ട്രപതി അംഗീകാരം നൽകിയ വിവാദ കാർഷിക ബില്ലുകളെ ചൊല്ലിയുള്ള പ്രതിഷേധം രാജ്യവ്യാപകമായി പടരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചാബിൽനിന്നുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇന്നലെ ഇന്ത്യാ ഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാർലമെന്റിൽ കർഷകർക്കുവേണ്ടി ഉയർന്ന ശബ്ദങ്ങൾ അടിച്ചമർത്തി പാസാക്കിയ നിയമം കർഷകരുടെ വധശിക്ഷയാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതിനിടെ, രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി മാറിയ കാർഷിക ബില്ലുകൾക്കെ തിരേ ടി. എൻ. പ്രതാപൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യക്തമാക്കി. കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ബില്ലിനെതിരായ നിയമം പാസാക്കണമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
കാർഷിക ബില്ലുകൾക്കെതിരേ സുപ്രീംകോടതിയ സമീപിക്കുമെന്ന് തമിഴ്നാട്ടിൽ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴിനു ശേഷമാണ് പഞ്ചാബിൽനിന്നുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇന്ത്യാ ഗേറ്റിനു മുന്നിൽ രാജ്പഥിൽ ലോറിയിൽ എത്തിച്ച ട്രാക്ടറിനു തീ കൊളുത്തിയത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തുകയും കത്തിയ ട്രാക്ടറിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു ന്യൂഡൽഹി ഡിസിപി പറഞ്ഞു. എന്നാൽ, ഒരു യഥാർഥ കർഷകന് ട്രാക്ടറിന് തീ കൊളുത്താനാകില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
രാജ്യത്തെ കർഷകർക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുന്ന കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപന്റെ ഹർജി. 2020ലെ കർഷക ശാക്തീകരണ സംരക്ഷണ (വിലസ്ഥിരതാ കാർഷിക സേവന കരാർ ) നിയമത്തിന്റെ 2, 3, 4, 5, 6, 7, 13, 14, 18, 19 എന്നീ വകുപ്പുകൾ ഭരണഘടനയുടെ 14, 15, 21 എന്നീ അനുഛേദങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
സെബി മാത്യു
അടങ്ങാതെ കർഷകരോഷം
01:07 AM Sep 29, 2020 | Deepika.com