ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുള്ള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി നിയോഗിച്ച ഉന്നതതല വിദഗ്ധ സമിതി അന്തിമഘട്ട നിർണയത്തിലാണെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു കേന്ദ്രത്തിനുള്ള അവസാന അവസരമാണ് നൽകുന്നതെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്, കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച പരിഗണിച്ച് തീർപ്പുണ്ടാക്കുമെന്നും അറിയിച്ചു.
മോറട്ടോറിയം കാലയളവിൽ വായ്പ തിരിച്ചടവ് ആനുകൂല്യം ലഭ്യമായവരിൽ നിന്നു പലിശയും കൂട്ടുപലിശയും പിഴപ്പലിശയും ഈടാക്കുന്നതിനെതിരേ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയ കോടതി, വ്യക്തമായ നയതീരുമാനം അടങ്ങിയ സത്യവാങ്മൂലം നൽകാൻ നിർദേശിച്ചിരുന്നു.
മോറട്ടോറിയം കാലത്ത് തിരിച്ചടവു മുടങ്ങിയ വായ്പകളെ നിഷ്ക്രിയാസ്തിയായി പ്രഖ്യാപിക്കാൻ പാടില്ലെന്ന ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്നും കോടതി അറിയിച്ചു.
മോറട്ടോറിയം കാലത്തെ കൂട്ടുപലിശ; വൈകാതെ തീരുമാനമെന്നു കേന്ദ്രസർക്കാർ
01:07 AM Sep 29, 2020 | Deepika.com