ന്യൂഡൽഹി: കർഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾ മറികടന്ന് വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ബില്ലുകൾ നിയമമായി.
ലോക്സഭയും രാജ്യസഭയും ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസാക്കിയത്. ബിൽ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം, രാജ്യസഭയിൽ വോട്ടെടുപ്പിന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബില്ലിൽ ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നു പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദർശിച്ച് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കാർഷിക ബില്ലിന്റെ സവിശേഷതകൾ ആവർത്തിച്ചു; ഒപ്പം കർഷകരെ ആവോളം പുകഴ്ത്തി.
രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ നടത്തിയ നിയമ നിർമാണം കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരെ ശക്തിപ്പെടുത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ കർഷകർക്ക് ഏറ്റവും ഉചിതമായ വിലയിൽ രാജ്യത്ത് എവിടെയും ആർക്കും സാധനങ്ങൾ വിൽക്കാനാകും. തങ്ങൾക്കിഷ്ടമുള്ളവർക്ക് വിളകൾ വിൽക്കാനാകും. മുന്പ് അവയൊക്കെ മാർക്കറ്റ് കമ്മിറ്റികൾ വഴി വിൽക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളു. ഇതാണ് ശക്തീകരണം.
കൃഷിയിൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. അതിനു നേരെ മുഖം തിരിഞ്ഞുനിന്നിട്ടു കാര്യമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാനം കർഷകരും ഗ്രാമങ്ങളുമാണ്. അവർ ശക്തരാകുന്പോൾ രാജ്യവും ശക്തിപ്രാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധം വിഫലം; കാർഷിക ബില്ലുകൾ രാഷ്ട്രപതി ഒപ്പിട്ടു
12:43 AM Sep 28, 2020 | Deepika.com