ന്യൂഡൽഹി: കേന്ദ്രത്തിൽ വിദേശകാര്യം, പ്രതിരോധം, ധനം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ജസ്വന്ത് സിംഗ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, എൽ.കെ. അഡ്വാനി എന്നിവരുടെ വിശ്വസ്തനായിരുന്നു.
1938 ജനുവരി മൂന്നിനു രാജസ്ഥാനിലെ ജസോളിൽ ജനിച്ച ഇദ്ദേഹം 1957 മുതൽ 1966 വരെ സൈനികനായി സേവനം അനുഷ്ഠിച്ചു. പിന്നീട് രാഷ്ട്രീയ പ്രവർത്തകനാകാൻ കരസേനയിൽ നിന്നു രാജിവച്ചു. നാലു തവണ ലോക്സഭാംഗമായും അഞ്ചു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്നു. ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപി സ്ഥാപക നേതാക്കളിലൊരാളാണെങ്കിലും രണ്ടു തവണ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടു. പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയെ പ്രകീർത്തിച്ച് പുസ്തകമെഴുതിയ സംഭവത്തിൽ 2009ലായിരുന്നു ആദ്യത്തേത്. ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പേരിൽ എഴുതിയ പുസ്തകം രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കി. പത്തു മാസത്തിനു ശേഷം പാർട്ടി വീണ്ടും തിരിച്ചെടുത്തു. എന്നാൽ, 2014ൽ സ്വന്തം മണ്ഡലമായ രാജസ്ഥാനിലെ ബാർമറിൽ മത്സരിക്കാനുള്ള ആഗ്രഹം നിഷേധിക്കപ്പെട്ടതോടെ വിമത സ്ഥാനാർഥിയായി.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുകയും തെരഞ്ഞെടുപ്പിൽ തോൽവി നേരിടുകയും ചെയ്തു.
വാജ്പേയി മന്ത്രിസഭയിൽ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജസ്വന്ത് സിംഗ്, ധനകാര്യ , പ്രതിരോധ രംഗങ്ങളിൽ നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേയമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങിയവരും അനുശോചിച്ചു.
യശ്വന്ത്: വാജ്പേയി, അഡ്വാനി എന്നിവരുടെ വിശ്വസ്തൻ
12:43 AM Sep 28, 2020 | Deepika.com