ചെന്നൈ: അനുപമമായ ആലാപനശൈലികൊണ്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കിയ വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ ചെന്നൈയിൽ.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിനായിരുന്നു ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ നാലിന് അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് വെന്റിലേറ്റർ, എക്മോ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി.
എസ്പിബി എന്നറിയപ്പെടുന്ന ബാലസുബ്രഹ്മണ്യത്തിന് 2001ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. ആറു ദേശീയ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: സാവിത്രി. സിനിമാ നിർമാതാവായ എസ്.പി.ബി. ചരൺ, പല്ലവി എന്നിവരാണു മക്കൾ. നർത്തകിയും നടിയും ഗായികയുമായ എസ്.പി. ശൈലജ സഹോദരിയാണ്.
1946 ജൂൺ നാലിന് ആന്ധ്രപ്രദേശിലെ നെല്ലൂരിൽ തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് എസ്പിബിയുടെ ജനനം. അന്പതാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളമടക്കം 16 ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ഇത് ഗിന്നസ് റിക്കാർഡാണ്. നൂറിലേറെ മലയാളഗാനങ്ങൾ ബാലസുബ്രഹ്മണ്യം ആലപിച്ചിട്ടുണ്ട്. എസ്.പി. കോദണ്ഡപാണിയാണു ബാലസുബ്രഹ്മണ്യത്തെ ചലച്ചിത്ര ഗാനാലാപന രംഗത്ത് അവതരിപ്പിച്ചത്. സിനിമാനടൻ, സംഗീതസംവിധായകൻ, നിർമാതാവ്, ടിവി അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും ഈ ബഹുമുഖ പ്രതിഭ തിളങ്ങി.
എംജിആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, കമൽ ഹാസൻ, രജനീകാന്ത് മുതൽ പുതുതലമുറയിലെ വിജയ്, അജിത് എന്നിവർ വരെയുള്ള താരങ്ങൾക്കുവേണ്ടി എസ്പിബി ഗാനങ്ങൾ ആലപിച്ചു. 1966ൽ പുറത്തിറങ്ങിയ തെലുങ്കു സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണയാണ് എസ്പിബിയുടെ ആദ്യചിത്രം. 1966ൽത്തന്നെ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഹോട്ടൽ രംഭ’യിലായിരുന്നു ആദ്യം പാടിയത്. എന്നാൽ സിനിമയുടെ ചിത്രീകരണം ഇടയ്ക്കുവച്ചു നിർത്തിയിരുന്നു. കെ. വിശ്വനാഥിന്റെ സംവിധാനത്തിൽ 1980ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന തെലുങ്കുചിത്രത്തിലെ ഗാനങ്ങൾ ബാലസുബ്രഹ്മണ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തി. കടൽപ്പാലം എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളത്തിൽ പാടിയത്.
എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു
01:25 AM Sep 26, 2020 | Deepika.com