ന്യൂഡൽഹി: ബിഹാറിൽ ക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിൽ മൂന്നു ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പു നടത്തുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ നവംബർ പത്തിന്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ചവറ, കുട്ടനാട് ഉൾപ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനം എടുക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു.
ആദ്യഘട്ടമായ ഒക്ടോബർ 28ന് 71 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു നടക്കും. നവംബർ മൂന്നിന് 94 സീറ്റുകളിലേക്കും ഏഴിന് 78 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡി സഖ്യവുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച് തേജസ്വി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചു.
എണ്പതു വയസിനു മുകളിലുള്ളവർക്കും കോവിഡ് പോസിറ്റീവ് ആയവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാവും. തിരക്കൊഴിവാക്കാൻ പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സെബി മാത്യു
ബിഹാർ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടം
01:10 AM Sep 26, 2020 | Deepika.com