ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കാലത്തു വിമാന ടിക്കറ്റ് നേരിട്ടു ബുക്ക് ചെയ്തവർക്കു മാത്രമേ ക്രെഡിറ്റ് ഷെൽ സംവിധാനം ഉപയോഗിക്കാനാകൂവെന്ന് കേന്ദ്രസർക്കാർ. ഏജന്റുമാർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ക്രെഡിറ്റ് ഷെൽ ലഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ത്യയിൽനിന്നു രാജ്യത്തിനകത്തും വിദേശത്തേക്കുമായി പുറപ്പെടുന്ന യാത്രക്കാരുടെ ടിക്കറ്റുകൾക്കു മാത്രമേ തുക തിരികെ നൽകുകയോ ക്രെഡിറ്റ് ഷെൽ ഏർപ്പെടുത്തുകയോ ചെയ്യാനാവുകയുള്ളുവെന്നും ഡിജിസിഎ വ്യക്തമാക്കി. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാനായി മാറ്റി.
ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്. ലോക്ക്ഡൗണ്‍ ഒന്ന്, രണ്ട് ഘട്ട കാലാവധിക്കു മുന്‍പെടുത്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവൻ തുക തിരികെ നൽകുമെന്നും സാന്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ട് നേരിടുന്ന കന്പനികൾക്ക് റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ക്രെഡിറ്റ് ഷെല്ലിലേക്കു മാറ്റിവയ്ക്കാമെന്നും നേരത്തെ ഡിജിസിഎ സത്യവാങ്മൂലം നൽകിയിരുന്നു.
വിമാന ടിക്കറ്റ്: വിധി പറയാൻ മാറ്റി
01:10 AM Sep 26, 2020 | Deepika.com