ന്യൂഡൽഹി: കോടികളുടെ പ്രതിരോധ കരാറുകൾ നേടിയെടുക്കാൻ വിദേശ കന്പനികൾ നൽകുന്ന ഓഫ്സെറ്റ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ഏറ്റവും ഒടുവിലായി നടന്ന റഫാൽ ഇടപാടിൽ ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷൻ നടത്തിയ ഓഫ്സെറ്റ് വാഗ്ദാനലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിഎജിയുടെ വിമർശനം.
വിദേശ നിക്ഷേപം ഉൾപ്പെടെ ഓഫ്സെറ്റ് കരാറിലെ ഒരു വ്യവസ്ഥയും ദസോ ഇതുവരെ പാലിച്ചിട്ടില്ലെന്നു ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച സിഎജിയുടെ മാനേജ്മെന്റ് ഓഫ് ഡിഫൻസ് ഓഫ്സെറ്റ് എന്ന റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസിൽനിന്ന് ആളില്ലാ വിമാനങ്ങൾക്ക് (അണ്മാൻഡ് എയ്റോ വെഹിക്കിൾസ്) എൻജിനുകൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാറിലൂടെ 3.16 കോടി രൂപ അനധികൃതമായി ഇസ്രയേൽ കന്പനി നേടി.
വിദേശ സ്ഥാപനങ്ങളുമായുള്ള ഇടപാടിൽ തുകയുടെ നിശ്ചിത ശതമാനം നിക്ഷേപമായി ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ടെന്നാണ് 2005ൽ സ്വീകരിച്ച നയം. 300 കോടി രൂപയ്ക്ക് മുകളിലുള്ള എല്ലാ വിദേശ ഇടപാടിലും ഇതു ബാധകമാണ്. 59,000 കോടി രൂപയുടെ റഫാൽ ഇടപാടിൽ ദസോ ഏവിയേഷൻ ഇതുവരെ നിക്ഷേപം നടത്തിയിട്ടില്ല.
വിദേശ നിക്ഷേപത്തിനു പുറമേ സാങ്കേതിക വിദ്യാ കൈമാറ്റവും ഇന്ത്യയിൽ നിർമാണവും നടത്തേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ മുപ്പത് ശതമാനമാണ് ഡിആർഡിഒയ്ക്ക് കൈമാറേണ്ടത്. ദസോ ഏവിയേഷനും മിസൈൽ നിർമാതാക്കളായ എംബിഡിഎയും ഇതു പാലിച്ചിട്ടില്ല.
വിമാനത്തിന്റെ മറ്റു ഘടകങ്ങളുടെ നിർമാണം രാജ്യത്തിനുള്ളിൽ നടക്കുന്നത് തൊഴിൽ അവസരങ്ങൾ വർധിക്കുന്നതിനിടയാക്കും. കരാറിൽ പിഴവ് വരുത്തിയെങ്കിലും ഇരു കന്പനികളിൽനിന്നും പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തേജസ് യുദ്ധ വിമാനത്തിനുവേണ്ടി തദ്ദേശീയമായി കാവേരി എന്ന എൻജിൻ നിർമിക്കാൻ ഡിആർഡിഒ സാങ്കേതിക സഹായം ചോദിച്ചിരുന്നു. എന്നാൽ, ഇന്നുവരെ സാങ്കേതിക കൈമാറ്റം നടന്നിട്ടില്ല. കോവിഡ് പ്രതിസന്ധി കാരണമാണ് സാങ്കേതിക കൈമാറ്റം വൈകിയതെന്നാണ് ദസോ ഏവിയേഷന്റെ വിശദീകരണം. തേജസ് വിമാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള തദ്ദേശീയ എൻജിൻ നിർമിക്കുന്നതിനായി ഡിആർഡിഒ മൂന്നു ദശാബ്ദങ്ങളായി ശ്രമിക്കുകയാണ്. തദ്ദേശീയമായി നിർമിച്ച കാവേരി എൻജിൻ പ്രതീക്ഷിച്ച നിലവാരം പുലർത്തിയിരുന്നില്ല. അതിനാൽ കാവേരി എൻജിൻ പദ്ധതി മാറ്റി വച്ച് അമേരിക്കൻ കന്പനിയായ ജിഇയിൽ നിന്ന് മറ്റൊരു എൻജിൻ വാങ്ങുകയായിരുന്നു. റഫാൽ ചർച്ചകൾക്കിടയിൽ അമേരിക്കൻ എൻജിന് പകരം കാവേരി എൻജിന്റെ മികവ് ഉയർത്താൻ സഹായിക്കാമെന്ന് ദസോ ഏവിയേഷൻ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ, ഈ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
2005 മുതൽ 2018 മാർച്ച് വരെ ആകെ 66,472 കോടിയുടെ 48 ഓഫ്സൈറ്റ് കരാറുകളാണ് ഒപ്പുവച്ചത്. ഇതിൽ നിന്ന് 19223 കോടി രൂപ ഡിസംബറോടെ ലഭിക്കേണ്ട തായിരുന്നു. എന്നാൽ 11,396 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്. 2024ഓടെ 66,427 കോടിയും ലഭ്യമാക്കേണ്ട തുണ്ടെ ന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ഓഫ്സൈറ്റ് നയം ഫലപ്രദമല്ലെന്നും സിഎജി ചൂണ്ടിക്കാട്ടി. വൻതുക മുതൽമുടക്കിൽ വിദേശ യുദ്ധസാഗ്രികൾ വാങ്ങുന്പോൾ തന്നെ വിദേശ കന്പനികളൊന്നും തന്നെ ഉയർന്ന സാങ്കേതിക വിദ്യ കൈമാറാൻ തയാറാവുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സെബി മാത്യു
റഫാലിൽ വീഴ്ച: സിഎജി
01:00 AM Sep 25, 2020 | Deepika.com