ന്യൂഡൽഹി: കാർഷിക വിളകൾക്കു മിനിമം താങ്ങുവില നിയമത്തിന്റെ ഭാഗമാക്കാത്തതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. പാർലമെന്റിൽ പാസായ വിവാദ കാർഷിക ബില്ലുകൾക്കെതിരേ രാജ്യവ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ഇക്കാര്യത്തിൽ വിമർശനവും വിശദീകരണവുമായി കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണം.
മിനിമം താങ്ങുവില സർക്കാർ ഉറപ്പുനൽകുന്പോൾ അതു നിയമത്തിന്റെ ഭാഗമായിരുന്നില്ലെന്നു പറഞ്ഞ കൃഷി മന്ത്രി ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷം അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ടാണ് മിനിമം താങ്ങുവില നിയമത്തിന്റെ ഭാഗമാക്കാതിരുന്നതെന്നു ചോദിച്ചു.
കാർഷിക ബില്ലുകൾ നിയമമായതോടെ കർഷകരുടെ വിധി തന്നെ മാറ്റി എഴുതപ്പെടും. വ്യവസായികളും കർഷകരും തമ്മിലുള്ള അന്തരം കുറയുകയും ചെയ്യും. കർഷകരുടെ വീട്ടുപടിക്കൽ വ്യവസായികൾ കാർഷിക ഉത്പന്നങ്ങൾ വാങ്ങാൻ കാത്തുനിൽക്കുമെന്നു കൃഷിമന്ത്രി അവകാശപ്പെട്ടു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുൻ കൃഷിമന്ത്രി ശരദ് പവാറും കാർഷിക പരിഷ്കരണത്തിന് മുൻകൈ എടുത്തിരുന്നവരാണ്. എന്നാൽ, യുപിഎ സർക്കാരിൽ നിന്നുള്ള എതിർപ്പ് കാരണമാണ് അവർക്കു കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്നതെന്നും നരേന്ദ്ര സിംഗ് തോമർ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നത്. പുതിയ കാർഷിക നിയമത്തിലൂടെ കൃഷിക്കും കൃഷിക്കാർക്കും വലിയ നേട്ടങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക ബില്ലുകൾ: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി
01:00 AM Sep 25, 2020 | Deepika.com