ന്യൂഡൽഹി: രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നുമുള്ള വിമാനങ്ങൾക്കു സൗദി അറേബ്യയുടെ വിലക്ക്.
ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കാണു വിലക്കെന്ന് സൗദി അറേബ്യൻ ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതേസമയം സർക്കാരിൽനിന്ന് ഔദ്യോഗികമായി ക്ഷണം ഉള്ളവർക്ക് വിലക്ക് ബാധകമല്ല.
സൗദിയിൽ തുടരുന്ന മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു പ്രവാസി ഇന്ത്യക്കാർക്കു വലിയ തിരിച്ചടിയാണു തീരുമാനം. 34 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളതെന്നാണ് കണക്കുകൾ.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23 മുതൽ ദുബായ് സർവീസുകൾ ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇരുസർക്കാരുകളും ചേർന്ന് മേയ് ആറ് മുതൽ പ്രത്യേക വിമാനസർവീസുകൾ നടത്തുകയും ചെയ്തു.
ഒരാഴ്ച മുന്പ് ദുബൈ ഏവിയേഷൻ അഥോറിറ്റി (ഡിസിഎഎ) 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓഗസ്റ്റ് 28 നും കഴിഞ്ഞ നാലാംതീയതിയും രണ്ട് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു താത്കാലിക നടപടി.
സൗദിയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കു വിലക്ക്
12:09 AM Sep 24, 2020 | Deepika.com