ന്യൂഡൽഹി: പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനു തുടർനടപടികൾ സ്വീകരിക്കാമെന്ന് ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പാലം പൊളിക്കുന്നതിനുമുന്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ചെന്നൈ ഐഐടിയുടെ പഠനം, ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചാണു കോടതിയുടെ തീരുമാനം. പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയാൽ പ്രശ്നം പരിഹരിക്കാനാവില്ലെന്നും പൊളിച്ചുപണിയുന്നതാണ് അഭികാമ്യമെന്നും സംസ്ഥാന സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു.
എന്നാൽ, ഇ. ശ്രീധരൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടർന്നാണ് പാലം പൊളിക്കാൻ സർക്കാർ നിശ്ചയിച്ചതെന്നു നിർമാതാക്കളായ ആർഡിഎസ് പ്രോജക്ടസിനുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി പറഞ്ഞു. ശ്രീധരന്റെ ഈഗോയാണ് ഇത്തരം അഭിപ്രായപ്രകടനത്തിനു കാരണമായതെന്നും അദ്ദേഹം വാദിച്ചു. ഇതിനെ കിറ്റ്കോയ്ക്കുവേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണനും പിന്താങ്ങി.
രാജ്യം കണ്ട പ്രഗല്ഭനായ എൻജിനിയർ ആണു ശ്രീധരനെന്നും അദ്ദേഹത്തിനെതിരായ പരാമർശം പ്രതിഷേധാർഹമാണെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. പാലാരിവട്ടത്ത് നിർമിക്കുന്ന പുതിയ പാലം നൂറു വർഷം നിലനിൽക്കും. ഇതുകൂടി കണക്കിലെടുത്തുകൊണ്ടുള്ള രൂപകല്പനയാണ് സർക്കാർ ആലോചിക്കുന്നത്. പുതിയ പാലം നിർമിക്കാൻ ഏതാണ്ട് 18 കോടി രൂപ ചെലവാകുമെന്നും എജി ചൂണ്ടിക്കാട്ടി. ഭാരപരിശോധന നടത്തണമെന്ന ആവശ്യം അംഗീകരിച്ചത് സാങ്കേതികമായി ശരിയല്ലെന്നും അതു കരാറുകാരെ സഹായിക്കാനാണെന്നും സർക്കാർ വാദിച്ചു.
പാലാരിവട്ടം പാലം പൊളിച്ചുപണിയാം : സുപ്രീംകോടതി
12:07 AM Sep 23, 2020 | Deepika.com