ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ ക്രൈസ്തവ സഭകളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിഘാതം സൃഷ്ടിക്കുമെന്ന് ആശങ്ക. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ (എഫ്സിആർ) അമെന്റ്മെന്റ് ബിൽ2020 എന്ന പേരിലാണ് ജീവകാരുണ്യപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പുതിയ ഭേദഗതി വരുന്നത്.
വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ വിദേശസംഭാവന ഫണ്ടുകൾ മറ്റൊരു സ്ഥാപനത്തിലേക്കും കൈമാറരുതെന്നാണു പുതിയ ഒരു ഭേദഗതി. നിലവിലുള്ള ചട്ടങ്ങളനുസരിച്ച് എഫ്സിആർ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കു രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങളിലേക്കു പരിധിയില്ലാതെ ഫണ്ടുകൾ കൈമാറാം. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് തങ്ങളുടെ വിദേശസംഭാവന ഫണ്ടുകളുടെ ഒരു ഭാഗം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയോടെ കൈമാറാനും അനുവാദമുണ്ട്.
ഇതനുസരിച്ചു കത്തോലിക്കാ രൂപതകളും മറ്റു പ്രധാന സ്ഥാപനങ്ങളും വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകൾ ഗ്രാമപ്രദേശങ്ങളിലെ ചെറുകിട സംഘങ്ങൾക്കും പള്ളികൾക്കും സന്നദ്ധപ്രവർത്തനങ്ങൾക്കായി നൽകാറുണ്ട്. ഉദാഹരണത്തിന്, കാരിത്താസ് ഇന്ത്യ പോലുള്ള സംഘടനകൾ പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്പോൾ വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകൾ രാജ്യത്തെങ്ങുമുള്ള രൂപതകൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പങ്കുവയ്ക്കുന്നു. പുതിയ ഭേദഗതിയനുസരിച്ച് ഇത്തരം ഫണ്ട് കൈമാറ്റം നടക്കില്ല. ഗ്രാമീണ മേഖലകളിൽ പാവങ്ങൾക്കു ഗുണംകിട്ടുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും അവർക്ക് ഇനി നടത്താൻ കഴിയാതെവരും.
കാരിത്താസ് ഇന്ത്യയെപ്പോലെ രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരിട്ടും അല്ലാതെയും നടത്തുന്ന അനേകം സംഘടനകളുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവർത്തനം തടയപ്പെടുന്പോൾ യഥാർഥത്തിൽ നഷ്ടമുണ്ടാകുന്നതു പാവങ്ങൾക്കും സഹായം ആവശ്യമുള്ളവർക്കുമാണ്. പുതിയ ഭേദഗതികൾ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന വലിയ സംഘടനകളുടെ ചിറകരിയും.
വിദേശസംഭാവനകൾ സ്വീകരിക്കുന്നതിനുള്ള അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി ബ്രാഞ്ചിൽ മാത്രമേ തുടങ്ങാവൂ എന്നതാണു മറ്റൊരു ഭേദഗതി നിർദേശം. ഇപ്പോൾ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെയോ ഷെഡ്യൂൾഡ് ബാങ്കിന്റെയോ രാജ്യത്തെന്പാടുമുള്ള ബ്രാഞ്ചുകളിൽ ഇത്തരം അക്കൗണ്ടുകൾ തുടങ്ങാം. പുതിയ ഭേദഗതി ഗ്രാമീണ മേഖലകളിൽ സന്നദ്ധസേവന സംഘടനകളുടെ പ്രവർത്തനം തീർത്തും അസാധ്യമാക്കും. എല്ലാവർക്കും ന്യൂഡൽഹിയിൽ ചെന്ന് അക്കൗണ്ട് തുടങ്ങാൻ പറ്റില്ലല്ലോ?
രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കു വിദേശസംഭാവനയുടെ 20 ശതമാനത്തിൽ കൂടുതൽ ഭരണച്ചെലവുകൾക്കായി ചെലവഴിക്കാൻ പാടില്ല എന്നാണു മറ്റൊരു ഭേദഗതി. ഇതും സ്ഥാപനങ്ങളുടെ പ്രവർത്തനം അസാധ്യമാക്കുന്നതാണ്. പഴയ ചട്ടങ്ങളനുസരിച്ച് വിദേശസംഭാവനയുടെ 50 ശതമാനംവരെ ഭരണച്ചെലവുകൾക്കായി വിനിയോഗിക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോജക്ടുകൾ ചെയ്യുന്ന സന്നദ്ധസംഘടനകൾ അവയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി യോഗ്യരായ ആളുകളെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശന്പളവും യാത്രാച്ചെലവുകളും ഓഫീസ് ചെലവുകളുമെല്ലാം വഹിക്കേണ്ടതു സന്നദ്ധസംഘടനകൾതന്നെയാണ്. ചെലവുകളുടെ 20 ശതമാനമേ ഭരണച്ചെലവുകൾക്ക് പാടുള്ളൂ എന്ന നിബന്ധന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നടത്തിപ്പ് അസാധ്യമാക്കും.
അതുകൊണ്ട് വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ തികച്ചും അന്യായമായ നിർദിഷ്ട ഭേദഗതികൾ പിൻവലിക്കണമെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെടുന്നു.
കടുത്ത നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇൗ സംഘടനകൾ പ്രവർത്തിക്കുന്നത്. കൃത്യമായ ഒാഡിറ്റിംഗ് നടത്തി കണക്കുകൾ സമർപ്പിക്കുന്നുണ്ട്. വിദേശസംരംഭകരെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കാൻ ക്ഷണിക്കുന്ന സർക്കാർ പാവപ്പെട്ടവർക്കുള്ള സഹായം മാത്രം നിഷേധിക്കുന്നത് വിരോധാഭാസമാണ് എന്ന് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതി ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കും
12:34 AM Sep 22, 2020 | Deepika.com