ന്യൂഡൽഹി: പാർലമെന്റിൽ പാസായ വിവാദ കാർഷിക ബില്ലുകളിൽ അയൽസംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെയാണ് ഡൽഹി സംസ്ഥാന അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയത്. അശോക് നഗർ, ഗാസിപ്പൂർ മേഖലകളിൽ അധിക സേനയെ വിന്യസിച്ചിട്ടുണ്ടെ ന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജസ്മീത് സിംഗ് പറഞ്ഞു.
ഹരിയാനയിൽ യൂത്ത് കോണ്ഗ്രസ് നടത്തിയ പ്രതിഷേധത്തിനുനേർക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തി അംബാല-മൊഹാലി ഹൈവേയ്ക്കു സമീപം പോലീസ് ബാരിക്കേഡുകൾ തകർത്തു മുന്നേറാൻ ശ്രമിക്കവേയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. വിവിധ കർഷക സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചതോടെ ഹരിയാന സർക്കാർ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചു.
മൂന്നു മണിക്കൂറോളം ട്രാക്ടറുകൾ നിരത്തിയിട്ട് ഹരിയാനയിൽ കർഷകർ ഇന്നലെ പ്രധാന ഹൈവേയിൽ ഗതാഗതം തടസപ്പെടുത്തിയിരുന്നു. പഞ്ചാബിലെ വിവിധ ജില്ലകളിൽ കർഷകർ വിവാദ ബില്ലുകളുടെ പകർപ്പുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്. പലയിടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും കത്തിച്ചു. പഞ്ചാബ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഡൽഹിയിലേക്ക് ട്രാക്ടർ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ലുധിയാന, ഫിറോസ്പു ർ, സംഗൂർ, ബർണാല എന്നിവിടങ്ങളിൽ കർഷകരോഷം ആളിക്കത്തുകയാണ്.
പഞ്ചാബിലും ഹരിയാനയിലും കർഷകപ്രക്ഷോഭം രൂക്ഷം
12:26 AM Sep 21, 2020 | Deepika.com