ജമ്മു: മുന്നൂറുകോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നും തോക്കുകളും അന്താരാഷ്ട്ര അതിർത്തിയിലെ ജമ്മുകാഷ്മീരിൽ എത്തിക്കാനുള്ള ഭീകരരുടെ ശ്രമം ബിഎസ്എഫ് സംഘം തകർത്തു.
അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടത്തിയ 62 കിലോ ഹെറോയിനും രണ്ട് പിസ്റ്റളുകളും പിടിച്ചെടുക്കുകയും ചെയ്തു. ആര്‍എസ് പുര സെക്ടറിലെ ബുധ്വർ ഔട്ട്പോസ്റ്റിനുസമീപം ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണു ഭീകരരുടെ നീക്കം ബിഎസ്എഫ് സംഘം തകർത്തത്.
അതിർത്തിക്കപ്പുറത്ത് എത്തിയ സംഘത്തിലെ രണ്ടുപേരാണ് മയക്കുമരുന്നും തോക്കുകളും ഇന്ത്യൻ ഭാഗത്തേക്ക് കടത്തിയത്. ജാഗ്രതയോടെ നിരീക്ഷണം നടത്തിയിരുന്ന ബിഎസ്എഫ് സംഘത്തെ കണ്ടതോടെ ഭീകരർ വെടിയുതിർത്തു.
ഇരുളിന്റെ മറവിൽ സംഘം ഓടി മറയുകയും ചെയ്തു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന് എന്ന് ജമ്മുവിലെ പോലീസ് മേധാവി ശ്രീധർ പാട്ടിൽ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ മയക്കുമരുന്ന് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നേരത്തെ സുരക്ഷാസേനകളുടെ ശ്രദ്ധയിൽ പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തു
12:21 AM Sep 21, 2020 | Deepika.com