ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ പാങ്ങോംഗിൽ പ്രകോപനമുണ്ടാക്കുന്ന ചൈനയുടെ യഥാർഥ ലക്ഷ്യം ഡെസ്പാംഗ് സമതലമെന്നു റിപ്പോർട്ട്. തന്ത്രപ്രധാന സ്ഥലമായ ഡെസ്പാംഗിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനകളിൽ പരാമർശമുണ്ടായിരുന്നില്ല.
കഴിഞ്ഞ ഏപ്രിൽ മുതൽ ഡെസ്പാംഗിൽ പട്രോളിംഗ് നടത്തുന്നതിൽനിന്ന് ഇന്ത്യൻ സേനയെ ചൈന തടസപ്പെടുത്തി എന്നാണു വിവരം.
മേയ് മുതൽ നിലനിൽക്കുന്ന അതിർത്തി വിഷയത്തിൽ പ്രധാന തർക്ക സ്ഥലങ്ങൾ പാങ്ങോംഗ്, ചുഷൂൾ, ഗോഗ്ര, ഹോട്സ്പ്രിംഗ്സ്, ഗൽവാൻ താഴ്വര എന്നിവയായിരുന്നു. എന്നാൽ, ഡെസ്പാംഗ് സമതലത്തിൽ ചൈനയ്ക്കു പണ്ടേ കണ്ണുണ്ടായിരുന്നു എന്നും ഇതൊരു പുതിയ വിഷയമല്ലെന്നുമാണു പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡെസ്പാംഗിൽനിന്നു ശ്രദ്ധ തിരിക്കാനാണു മറ്റു സ്ഥലങ്ങളിൽ ചൈന പ്രകോപനങ്ങൾ ഉണ്ടാക്കുന്നത്. ഡെസ്പാംഗിലെ പട്രോളിംഗ് പോയിന്റുകളായ പത്ത്, പതിനൊന്ന്, പതിനൊന്ന്-എ, പന്ത്രണ്ട്, പതിമൂന്ന് എന്നിവിടങ്ങളിൽ പട്രോളിംഗ് നടത്താൻ കഴിഞ്ഞ അഞ്ചു മാസമായി ഇന്ത്യൻ സേനയെ പീപ്പിൾസ് ലിബറേഷൻ ആർമി തടയുകയാണ്. ഡെസ്പാംഗിലെ വൈ ജംഗ്ഷൻ പ്രദേശത്ത് ചൈനീസ് പട്ടാളം തന്പടിച്ചിട്ടുമുണ്ട്.
അതിർത്തിസംഘർഷത്തിൽ സൈന്യത്തിനു പൂർണ പിന്തുണ അർപ്പിച്ചും ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസാക്കാനാണു കേന്ദ്ര സർക്കാർ നീക്കം. ഇതിനുള്ള സാധ്യതകൾ കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്. ലോക്സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിർദേശം കേന്ദ്രം പ്രതിപക്ഷപാർട്ടികൾക്കു മുന്നിൽ വച്ചിട്ടുണ്ട്. അതിർത്തിതർക്കത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നായിരുന്നു ചില കോണ്ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ സന്ദർഭത്തിൽ ചർച്ച നടത്തുന്നത് അനുചിതമാകുമെന്നും, സൈന്യത്തിനു പൂർണ പിന്തുണ അർപ്പിച്ച് പാർലമെന്റ് പ്രമേയം പാസാക്കുകയാണു വേണ്ടതെന്നായിരുന്നു മുതിർന്ന മന്ത്രിമാർ നിലപാടെടുത്തത്.
ചൈനയുടെ യഥാർഥ ലക്ഷ്യം ഡെസ്പാംഗ് സമതലം
12:50 AM Sep 19, 2020 | Deepika.com