ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ച് എൻഡിഎയിലെ സഖ്യകക്ഷിയായ അകാലിദൾ പ്രതിനിധി ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തിൽ രാഷ്ട്രീയവും നയപരവുമായ ഭിന്നതയുടെ പേരിൽ ഒരു മന്ത്രി രാജിവച്ചത് മോദി സർക്കാരിനും ബിജെപിക്കും തിരിച്ചടിയായി.
കാർഷികോത്പാദന വ്യാപാര വാണിജ്യ (പ്രമോഷൻ, ഫെസിലിറ്റേഷൻ) ബിൽ, കർഷക (ശക്തീകരണ, സംരക്ഷണ) കരാർ ബിൽ, അവശ്യസാധന ഭേദഗതി എന്നീ ബില്ലുകൾ ലോക്സഭയിൽ ഇന്നലെ രാത്രി ശബ്ദവോട്ടോടെ പാസാക്കി. വിവാദ ബില്ലുകളെക്കുറിച്ചു ലോക്സഭയിൽ ഇന്നലെ നടന്ന ചർച്ചയ്ക്കിടെ ഇറങ്ങിപ്പോക്കു നടത്തിയ ശേഷമായിരുന്നു കേന്ദ്ര ഭക്ഷ്യ സംസ്കരണമന്ത്രി ഹർസിമ്രത് കൗർ ബാദലിന്റെ രാജി. കർഷകവിരുദ്ധ നയങ്ങളെ തുടർന്നും എതിർക്കുമെങ്കിലും തത്കാലം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കു പിന്തുണ തുടരുമെന്ന് ശിരോമണി അകാലിദൾ തലവനും ഹർസിമ്രത് കൗറിന്റെ ഭർത്താവുമായ സുഖ്ബിർ സിംഗ് ബാദൽ പറഞ്ഞു.
കേന്ദ്രം നേരത്തെ കൊണ്ടുവന്ന ഓർഡിനൻസുകൾക്കു പകരമായുള്ള, കർഷകരെ ബാധിക്കുന്ന മൂന്നു ബില്ലുകൾ പാസാക്കിയതിന്റെ പേരിലാണ് അകാലിദളിന്റെ ഏക മന്ത്രിയുടെ രാജി. ഇതേപ്രശ്നത്തിൽ ഹരിയാനയിലെ ബിജെപി- ജെജെപി (ജനനായക് ജനതാ പാർട്ടി) സഖ്യ സർക്കാർ ഭീഷണി നേരിടുന്നതിനിടെയാണു രാജി. ഹരിയാനയിലെ 90 അംഗ നിയമസഭയിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 40, ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിക്ക് 10 എംഎൽഎമാർ വീതമാണുള്ളത്.
കോർപറേറ്റ് കന്പനികളുടെ ഇഷ്ടപ്രകാരം കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ സഹായിക്കുന്നതും കർഷകർക്കു ദോഷകരവുമാണ് ലോക്സഭയിൽ പാസാക്കിയ ബില്ലുകളെന്നു കോണ്ഗ്രസ് ആരോപിച്ചിരുന്നു. കോർപറേറ്റ് ഭീമന്മാരുടെ ദയാദാക്ഷിണ്യത്തിനു കർഷകരെ വിട്ടുകൊടുക്കുന്ന നിയമങ്ങൾക്കെതിരേ പോരാട്ടം തുടരുമെന്ന് ഇന്നലെ ബില്ലിന്റെ ചർച്ചയ്ക്കിടെ കോണ്ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ
കർഷകവിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി രാജിവച്ചു
12:49 AM Sep 18, 2020 | Deepika.com