ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നുഴഞ്ഞു കയറ്റമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയിൽ ഡോ. അനിൽ അഗർവാളിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം കടന്നുകയറ്റങ്ങളും അതിർത്തി ലംഘനങ്ങളും നടക്കുന്നതായുള്ള വാർത്തകൾക്കിടെയാണ് ഈ മറുപടി.
യഥാർഥ നിയന്ത്രണ രേഖയിൽ ചൈന പലതവണ അതിർത്തി ലംഘനം നടത്തിയിട്ടുണ്ടെ ന്നാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച ലോക്സഭയിൽ പറഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലെ രേഖയിൽ ചൈന കടന്നുകയറിയിട്ടുണ്ടെ ന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, രണ്ടുദിവസത്തിനുശേഷം ഈ രേഖ തന്നെ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തു.
ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ പ്രാധാന്യം നൽകുന്നു.
ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ നൽകിയ ഉത്തരം പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചത്. നുഴഞ്ഞ് കയറ്റം എന്നാൽ ഭീകരരോ മറ്റു വിരുദ്ധ ശക്തികളോ അതിർത്തി കടന്ന് രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയിൽ പറഞ്ഞതു ചൈനീസ് സേനയുടെ അതിർത്തി ലംഘനത്തെ ക്കുറിച്ചാണെന്നും വിശദീകരിക്കപ്പെട്ടു.
ആറു മാസത്തിനുള്ളിൽ ചൈനയുടെ നുഴഞ്ഞുകയറ്റം ഉണ്ടായില്ലെന്നു കേന്ദ്രം
12:25 AM Sep 17, 2020 | Deepika.com