ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖയിൽ നിന്നുള്ള ഉൾപ്രദേശങ്ങളിൽ ചൈന യുദ്ധ സാമഗ്രികൾ ഉൾപ്പടെ വൻ സേനാ വിന്യാസം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കിഴക്കൻ ലഡാക്കിൽ ഗോഗ്ര, കൊംഗ്ഖാ ലാ, പാങ്ങോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങൾ എന്നിങ്ങനെ നിരവധി തർക്ക സ്ഥലങ്ങളുണ്ട്. ഇവിടെയെല്ലാം ഇന്ത്യൻ സേനയേയും ശക്തമായി വിന്യസിച്ചിട്ടുണ്ട്. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കേണൽ സന്തോഷ് ബാബു ഉൾപ്പടെ 19 ജവാൻമാർ ജീവൻ ബലി നൽകിയത്. അവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം ആചരിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതിർത്തി വിഷയം ഇന്ത്യ സമാധാനപൂർണമായി ചർച്ചകളിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ചൈന നമുക്കൊപ്പം നിന്നു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയിലെ അന്തസും സംരക്ഷിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് പ്രതിരോധമന്ത്രിയോട് നേരിട്ടു വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യമന്ത്രിയും ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അതീവ പ്രാധാന്യമുള്ള സൈനിക നീക്കങ്ങളാണെന്നും അതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും ഉറപ്പു വരുത്താൻ ഇന്ത്യയും ചൈനയും ധാരണയായിട്ടുണ്ടെന്നും ഉഭയകക്ഷി ബന്ധത്തിലൂടെയാവണം പരിഹാരം ഉണ്ടാകേണ്ടതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഏകപക്ഷീയമായി അതിർത്തി ലംഘനം നടത്തുന്നത് ഉഭയകക്ഷി ധാരണകൾക്ക് വിരുദ്ധമാണെന്ന് നയതന്ത്ര തലത്തിൽ ചൈനയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളെല്ലാം തന്നെ മുൻധാരണകളുടെയും കരാറുകളുടെയും ലംഘനമാണ്. അതിർത്തിയിൽ ഇന്ത്യൻ മണ്ണ് സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സേന ശക്തമായ ചെറുത്തു നിൽപ്പ് നടത്തിയെന്നും രാജ്നാഥ് വ്യക്തമാക്കി. യഥാർഥ അതിർത്തി നിയന്ത്രണരേഖ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ പൊതുധാരണയുള്ള യഥാർഥ നിയന്ത്രണ രേഖയില്ലെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാൽ, ഈ വെല്ലുവിളികളെയൊക്കെ തന്നെ നേരിടാൻ നമ്മുടെ സായുധ സൈന്യം സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളും അതിർത്തിയിൽ ചൈനയുമായി സംഘർഷം ഉണ്ടായപ്പോഴൊക്കെ ചർച്ചകളിലൂടെയാണ് പരിഹാരം കണ്ടെത്താനായിട്ടുള്ളത്.
എന്നാൽ, ഇപ്പോൾ ഉണ്ടായിട്ടുള്ള സാഹചര്യം മുൻകാലങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്. ഇതുപോലൊരു സാഹചര്യമുണ്ടാകുന്പോൾ രാജ്യത്തെ സായുധസേനയിൽ വിശ്വാസം അർപ്പിക്കുക എന്നത് ഈ സഭയുടെ പാരന്പര്യമാണ്. ധീരൻമാരായ ജവാൻമാർക്കൊപ്പം നിൽക്കുന്നു എന്ന പ്രമേയം പാസാക്കണമെന്നും രാജ്നാഥ് പറഞ്ഞു.
അതിർത്തിയിൽ ചൈനയുടെ സേനാവിന്യാസം
12:49 AM Sep 16, 2020 | Deepika.com