ന്യൂഡൽഹി: ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികൾ മരിച്ചതു സംബന്ധിച്ച വിഷയത്തിൽ വിവരങ്ങൾ ലഭ്യമല്ലെന്ന കേന്ദ്ര സർക്കാരിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നിങ്ങൾ കണക്കെടുക്കാത്തതു കൊണ്ട് ആരും മരിച്ചിട്ടില്ലേയെന്നു ചോദിച്ച രാഹുൽ, ലോകം മുഴുവൻ ഇക്കാര്യം അറിഞ്ഞിട്ടും മോദി സർക്കാർ മാത്രം ഒന്നും അറിഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തി. ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുലിന്റെ പരിഹാസം.
ലോക്ക്ഡൗണ്‍ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്ന് മോദി സർക്കാരിന് അറിയില്ല. എത്ര തൊഴിൽ നഷ്ടപ്പെട്ടെന്നും അറിയില്ല.
നിങ്ങൾ എണ്ണിയിട്ടില്ലെങ്കിൽ ആരും മരിച്ചിട്ടില്ലെന്നാണോ? ജീവനുകൾ നഷ്ടപ്പെടുന്നതിൽ സർക്കാരിനു ശ്രദ്ധയില്ലെന്നത് ദുഃഖിപ്പിക്കുന്നു. അവരുടെ മരണങ്ങൾ ലോകം കണ്ടു, പക്ഷേ, മോദി സർക്കാരിനു അതൊന്നും വാർത്തയായില്ല- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്ന കാര്യത്തിൽ വിവരങ്ങൾ ലഭ്യമല്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്ന കാര്യം പരിഗണനയിലില്ലെന്നുമാണ് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ ലോക്സഭയെ അറിയിച്ചത്.
അടൂർ പ്രകാശ് എംപി അടക്കമുള്ളവർ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ലോക്ക്ഡൗണ്‍ മൂലം 200ഓളം കുടിയേറ്റ തൊഴിലാളികൾ മരണമടഞ്ഞെന്നു റിപ്പോർട്ടുകൾ നിലനിൽക്കവേയാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നു കേന്ദ്ര തൊഴിൽ മന്ത്രി ലോക്സഭയെ അറിയിച്ചത്.
കുടിയേറ്റ തൊഴിലാളികളുടെ മരണം കേന്ദ്രത്തിനെതിരേ രാഹുൽ
11:48 PM Sep 15, 2020 | Deepika.com