ന്യൂഡൽഹി: കേരളത്തെ ഇളക്കി മറിക്കുന്ന സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ വിശദ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട ഒരാൾ വലിയ സ്വാധീനം ചെലുത്താൻ തക്കവിധം പ്രബലനാണെന്നും ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം രേഖാമൂലം ലോക്സഭയെ അറിയിച്ചു.
സ്വർണം വന്നത് യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ ഓഫീസിലെ നയതന്ത്ര പ്രതിനിധിയുടെ വിലാസത്തിൽ തന്നെയാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഡിപ്ലോമാറ്റിക് ബാഗ് വഴിയല്ല സ്വർണം കടത്തിയത് എന്നാണു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ കേന്ദ്ര ധനകാര്യമന്ത്രാലയം രേഖാമൂലം നൽകിയ മറുപടി ഇതിനു വിരുദ്ധമാണ്.
കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. ഉന്നത സ്വാധീനം കേസിനെ വഴിതെ റ്റിക്കാതിരിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് എടുത്തിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനൽകുന്നതായും കേന്ദ്രം അറിയിച്ചു.
ജൂലൈയിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസ് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്നു സംശയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടർന്ന് ബാഗുകൾ പരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി ന
ൽകി.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ ഓഫീസിലെ നയതന്ത്ര പ്രതിനിധിയുടെ വിലാസത്തിലാണ് സ്വർണം അടങ്ങിയ ബാഗ് വന്നത്. കസ്റ്റംസ് 30,244.900 ഗ്രാം സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നാണ് ഈ കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചത്. കേസിൽ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. വിദേശ വിനിമയ ചട്ടപ്രകാരവും കേസെടുത്തിട്ടുണ്ട്.
2015 മുതൽ പിടിച്ചത് 11,050 കിലോ സ്വർണം
2015 ഏപ്രിൽ ഒന്നു മുതൽ ഇതുവരെ രാജ്യത്ത് ആകെ 11,049.693 കിലോ സ്വർണം പിടിച്ചു. അഞ്ച് വർഷത്തിനിടയിൽ വിവിധ എയർപോർട്ടുകളിലൂടെ നടത്തിയ 16,555 സ്വർണ കള്ളക്കടത്ത് പിടികൂടി. 8,401 ആളുകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെബി മാത്യു
സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗ് വഴി തന്നെ
12:39 AM Sep 15, 2020 | Deepika.com