ന്യൂഡൽഹി: പതിവു രസങ്ങളും രസതന്ത്രങ്ങളും തന്ത്രങ്ങളും ബഹളങ്ങളും ഇല്ലാതെ പുതുചരിത്രമെഴുതി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു നിറംമങ്ങിയ തുടക്കം. 30 എംപിമാർക്കു കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയ സമ്മേളനത്തിൽ 150-ലേറെ എംപിമാർക്ക് എത്താനായില്ല. 541 എംപിമാരുള്ള ലോക്സഭയിൽ ഇന്നലെ നാനൂറോളം പേരാണെത്തിയത്. എംപിമാരും പത്രലേഖകരും ജീവനക്കാരും ആദ്യമായി മുഴുസമയവും മാസ്കുകൾ ധരിച്ചാണു സമ്മേളനത്തിൽ പങ്കെടുത്തത്.
അടുത്ത മാസം ഒന്നു വരെ 18 ദിവസം നീളുന്ന സമ്മേളനത്തിൽ 45 ബില്ലുകളും രണ്ടു ധനാഭ്യർഥനകളും പാസാക്കാനാണു കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ബില്ലുകൾ ലോക്സഭ ഇന്നലെ തന്നെ പാസാക്കുകയും ചെയ്തു. ഹോമിയോപ്പതി നാഷണൽ കമ്മീഷൻ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ എന്നീ ബില്ലുകളാണ് ഇന്നലെ പാസാക്കിയത്.
സാമൂഹിക അകലം പാലിക്കുകയെന്ന നിബന്ധനയുടെ പേരിൽ പല ചേംബറുകളിലും ഗാലറികളിലുമായിരിക്കുന്നതിനാൽ പ്രതിപക്ഷത്തിനു പതിവുരീതിയിൽ പ്രതിഷേധിക്കാനോ, ബഹളമുണ്ടാക്കാനോ കഴിയില്ല. ലോക്സഭാ എംപിമാരിൽ വളരെപ്പേർക്കു രാജ്യസഭയിലും സന്ദർശക ഗാലറികളിലും ഇരിക്കേണ്ടി വന്നപ്പോൾ രാജ്യസഭയിലെ വയലാർ രവി അടക്കമുള്ളവർക്കു ലോക്സഭയിലിരിക്കാനാണു നിയോഗം. മൊത്തമുള്ള 785 എംപിമാരിൽ ഇരുനൂറോളം പേർ 65 വയസിനു മുകളിലുള്ളവരാണെന്നതു കൊറോണ വൈറസ് ഭീഷണിയെക്കുറിച്ചുള്ള ഭീതി കൂടിയിട്ടുണ്ട്.
നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ ഒഴിവാക്കിയതിനെതിരേ രാജ്യസഭ ഇന്നലെ പ്രമേയം പാസാക്കിയതു സർക്കാരിനു തിരിച്ചടിയായി.
ചോദ്യത്തരവേള ഒഴിവാക്കിയതിനെതിരേയും പാർലമെന്ററി ജനാധിപത്യത്തിലെ സുപ്രധാനമായ രീതികൾ കോവിഡിന്റെ മറവിൽ ഇല്ലാതാക്കിയതിനെതിരേയും കോണ്ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷം പ്രതിഷേധിച്ചു. സർക്കാരിനെ ചോദ്യം ചെയ്യാനും ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനുമുള്ള ജനപ്രതിധികളുടെ അവകാശമാണു സർക്കാർ കവർന്നതെന്നു കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിയും തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയനും ചൂണ്ടിക്കാട്ടി.
കേരളത്തിൽനിന്നുള്ള എം.വി. ശ്രേയാംസ്കുമാർ ഉൾപ്പെടെ പുതിയ എംപിമാർ രാജ്യസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു ഹരിവംശ് നാരായണ് സിംഗ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയെങ്കിലും വോട്ടെടുപ്പിനു നിർബന്ധിക്കാത്തതിനാൽ ശബ്ദവോട്ടോടെ ഉപാധ്യക്ഷൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻകേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാർ അടക്കം കഴിഞ്ഞ മാസങ്ങളിൽ മരിച്ച എംപിമാർക്കും മുൻ എംപിമാർക്കും ആദരാഞ്ജലിയർപ്പിച്ച് ഒരു മണിക്കൂർ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. സിറ്റിംഗ് എംപിമാർക്ക് ആദരാഞ്ജലിയർപ്പിച്ചു ഒരു ദിവസത്തേക്കു പിരിയുന്ന പഴയ പതിവ് ഉപേക്ഷിച്ച് സഭ ഇന്നലെ വീണ്ടും ചേർന്നു നടപടികൾ പൂർത്തിയാക്കി.
ലോക്സഭ രാവിലെയും രാജ്യസഭ ഉച്ചകഴിഞ്ഞുമാണ് ഇന്നലെ സമ്മേളിച്ചത്. എന്നാൽ ഇന്നു മുതൽ രാജ്യസഭ രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ലോക്സഭ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴുവരെയുമാകും സമ്മേളിക്കുക.
കർഷകരെ കോർപറേറ്റ് ചൂഷണത്തിനായി വിടുന്നു: കോണ്ഗ്രസ്
ന്യൂഡൽഹി: വിലത്തകർച്ചയും കോവിഡും ലോക്ക് ഡൗണും മൂലം കടുത്ത പ്രതിസന്ധിയിലായ കർഷകരെ വൻ കോർപറേറ്റ് കന്പനികൾക്കു ചൂഷണത്തിനു വിട്ടുകൊടുക്കുന്നതാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവരുന്ന അവശ്യസാധന നിയമ ഭേദഗതി അടക്കം മൂന്നു ബില്ലുകളെന്ന് കോണ്ഗ്രസ്. കാർഷിക വിളകൾക്കു ചുരുങ്ങിയ താങ്ങുവിലയുടെ സംരക്ഷണം ഉണ്ടായിരുന്നതു കൂടി ഇല്ലാതാക്കുന്ന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജോർജ് കള്ളിവയലിൽ
രസവും രസതന്ത്രങ്ങളുമില്ലാതെ പാർലമെന്റ് സമ്മേളനം
12:39 AM Sep 15, 2020 | Deepika.com