ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റീസുമാരെയും വിമർശിച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഗുരുതരമായ കുറ്റം ചെയ്തെന്ന് സുപ്രീംകോടതി. അദ്ദേഹത്തിന് എന്തു ശിക്ഷ നൽകണമെന്നതു സംബന്ധിച്ച് ഓഗസ്റ്റ് 20നു വാദം കേൾക്കുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു.
സുപ്രീംകോടതി ആറു വർഷമായി ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന സന്ദേശമാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് നൽകുന്നതെന്നു കുറ്റക്കാരനെന്നു കണ്ടെത്തിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. നീതി ലഭിക്കാനുള്ള അവസാന ആശ്രയമായാണ് ജനങ്ങൾ കോടതിയെ കാണുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോടതിക്കെതിരേ ആക്രമണങ്ങൾ തുടർന്നാൽ അത് ജുഡീഷറിയോടുള്ള ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കും. ഇത്തരം വിദ്വേഷ ആക്രമണങ്ങളിൽനിന്നു സംരക്ഷണം ലഭിക്കില്ലെന്ന തോന്നൽ ജഡ്ജിമാർക്കുമുണ്ടായേക്കാം. അത് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടാനിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജൂണ്‍ 27നും 29നും പ്രശാന്ത് ഭൂഷണ് ട്വിറ്ററിൽ കുറിച്ച രണ്ട് ട്വീറ്റുകൾ പരിഗണിച്ച് സ്വമേധയാ കേസെടുത്താണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് വിമർശനമുന്നയിച്ചതാണ് ഒരു ട്വീറ്റ്. ""ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റീസ്, ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമറ്റും മാസ്കുമില്ലാതെയിരിക്കുന്നു'' എന്നായിരുന്നു ട്വീറ്റിലെ പരാമർശം.
""അടിയന്തരാവസ്ഥയില്ലാതെ തന്നെ കഴിഞ്ഞ ആറ് വർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്നു ചരിത്രകാരന്മാർ തിരിഞ്ഞു നോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാല് ചീഫ് ജസ്റ്റീസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും''- എന്ന് ജൂണ്‍ 27നു പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു. രണ്ട് ട്വീറ്റുകളും പരിഗണിച്ച് സ്വമേധയാ കോടതിയലക്ഷ്യത്തിനു കേസെടുത്ത കോടതി, നീതിനിർവഹണത്തിന് അവമതിപ്പുണ്ടാക്കുകയും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെയും അന്തസിനെയും അധികാരത്തെയും അപമാനിക്കുകയുമാണ് പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനകളെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോടതിയെ അവഹേളിക്കുകയായിരുന്നില്ല, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നു പ്രശാന്ത് ഭൂഷണിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ രാജീവ് ധവാനും ദുഷ്യന്ത് ദവെയും വാദിച്ചു.
പ്രശാന്ത് ഭൂഷണ് ഗുരുതരമായ കുറ്റം ചെയ്തെന്നു സുപ്രീംകോടതി
12:35 AM Aug 15, 2020 | Deepika.com