ന്യൂഡൽഹി: ഒരുമിച്ചു നിന്ന കോൺഗ്രസ് രാജസ്ഥാനിൽ വിശ്വാസ വോട്ട് നേടി. വിശ്വാസ വോട്ടെടുപ്പ് വിജയം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കരുത്തു കൂട്ടി. ആറു മാസത്തേക്ക് സർക്കാരിനുമേൽ ആശങ്കയുടെ നിഴലില്ല. കോണ്‍ഗ്രസിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നു വ്യാഴാഴ്ച പറഞ്ഞിരുന്നെങ്കിലും ബിജെപി പിന്നീട് തീരുമാനം മാറ്റി. തുടർന്ന് സഭ വിശ്വാസ വോട്ടെടുപ്പിനായുള്ള ചർച്ചയിലേക്കും നടപടികളിലേക്കും കടക്കുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പിനു ശേഷം തന്റെ അവസാന ശ്വാസം വരെ രാജസ്ഥാനുവേണ്ടി പ്രവർത്തിക്കുമെന്നും പാർട്ടിക്കുള്ളിൽ തങ്ങൾ ഉയർത്തിയ ആശങ്കകൾക്ക് കോണ്‍ഗ്രസ് ഹൈക്കമാൻഡ് എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്നു സച്ചിൻ പൈലറ്റ് പറഞ്ഞു. പൈലറ്റിന് ഇന്നലെ നിയമസഭയിൽ ലഭിച്ച ഇരിപ്പടം മുഖ്യമന്ത്രി ഗെഹ്ലോട്ടിൽ നിന്ന് ഏറെ അകലെയായി പ്രതിപക്ഷ നിരയ്ക്കു തൊട്ടടുത്തായിരുന്നു.
വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെഹ്ലോട്ടിന് 125 എംഎൽഎമാരുടെ പിൻതുണ ലഭിച്ചു. 200 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 101 എംഎഎൽഎമാരുടെ പിൻതുണ മതിയെന്നിരിക്കെയാണ് ബിജെപിക്ക് മുന്നിൽ ഗെഹ്ലോട്ട് ആൾബലം കൂട്ടി തന്റെ കരുത്ത് തെളിയിച്ചത്.
സെബി മാത്യു
രാജസ്ഥാന്: അശോക് ഗെഹ്ലോട്ടിൽ വിശ്വാസം
12:15 AM Aug 15, 2020 | Deepika.com