ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ദ് നിത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും യുപി ഗവർണർ ആനന്ദിബെൻ പട്ടേലിനുമൊപ്പം മഹന്ത് നിത്യ ഗോപാൽ ദാസ് ഉൾപ്പെടെ അഞ്ച് പേർ മാത്രമേ വേദിയിൽ ഉണ്ടായിരുന്നുള്ളൂ.
മഥുരയിൽ കഴിയുന്ന നിത്യ ഗോപാൽ ദാസിന് പനിയും ശ്വാസതടസവും ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിത്യ ഗോപാൽ ദാസുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്കു മാറ്റുകയാണെന്ന് ഇന്നലെ വൈകുന്നേരം ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
മേദാന്ത ആശുപത്രി ഡയറക്ടർ ഡോ. നരേഷ് ട്രെഹാനെ ഫോണിൽ വിളിച്ചും മഹന്ത് നിത്യ ഗോപാൽ ദാസിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് യോഗി ആദിത്യ നാഥ് നേരിട്ടു നിർദേശം നൽകി.
അയോധ്യയിൽ മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്കു കോവിഡ്
12:13 AM Aug 14, 2020 | Deepika.com