ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന (ഇഐഎ) കരട് വിജ്ഞാപനം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറയുന്ന എല്ലാ പ്രാദേശിക ഭാഷയിലും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി. 22 പ്രാദേശിക ഭാഷകളിലും കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി ജനങ്ങളുടെ അഭിപ്രായം തേടണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഡൽഹി ഹൈക്കോടതിയുടെ നടപടിക്കെതിരേ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ ഹർജി നോട്ടീസ് പോലും നൽകാതെ കോടതി തള്ളി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ പ്രാദേശിക ഭാഷകളിലും ഇഐഎ വിജ്ഞാപനത്തിന്റെ കരട് പ്രസിദ്ധപ്പെടുത്തണമെന്ന് ജൂലൈ 28നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതു നടപ്പിലാക്കാത്തതു കണക്കിലെടുത്ത് കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പത്ത് ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നു നിർദേശിച്ച കോടതി, ഹൈക്കോടതി കേന്ദ്രത്തിനെതിരേ സ്വീകരിച്ച കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തു. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികളിലെ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലുള്ള വിജ്ഞാപനം വായിച്ചാൽ പൂർണമായ തോതിൽ അതിന്റെ അർഥം മനസിലാകണമെന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ഇതിന് ഒൗദ്യോഗിക ഭാഷാ ചട്ടപ്രകാരം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമേ വിജ്ഞാപനം പ്രസിദ്ധപ്പെടുത്താൻ കഴിയൂ എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. അങ്ങനെയെങ്കിൽ ഒൗദ്യോഗിക ഭാഷാ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നതാവും ഉചിതമെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.
ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷയിലും പ്രസിദ്ധപ്പെടുത്തണം: സുപ്രീംകോടതി
12:13 AM Aug 14, 2020 | Deepika.com