ബംഗളൂരു: ഫേസ്ബുക്കിലെ പരാമർശത്തിന്റെ പേരിൽ കർണാടകയിലെ ബംഗളൂരുവിൽ അരങ്ങേറിയ കലാപത്തിനിടെ മൂന്നുപേർ പോലീസിന്റെ വെടിയേറ്റു മരിച്ചു. എംഎൽഎയുടെ വസതിയും പോലീസ് സ്റ്റേഷനും ഉൾപ്പെടെ നിരവധിയിടങ്ങളിൽ അക്രമം അരങ്ങേറി. ബുധനാഴ്ച പുലർച്ചെയുണ്ടായ അക്രമത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിനു കർണാടക സർക്കാർ ഉത്തരവിട്ടു.
സംഘർഷപ്രദേശങ്ങളിൽ ആറു കന്പനി സിആർപിഎഫ് സംഘത്തെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മ അറിയിച്ചു. ആസൂത്രിത കലാപമാണെന്നു റവന്യു മന്ത്രി അശോക പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ-എസ്ഡിപിഐ സംഘമാണു കലാപത്തിനു പിന്നിലെന്നു ബിജെപി എംപി ശോഭ കരന്തലാജെ ആരോപിച്ചു.
പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു പ്രവാചകനെ വിമർശി ക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് അക്രമത്തിലേക്കു വഴിമാറിയത്. പോലീസ് വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ബംഗളുരു പോലീസ് കമ്മീഷണർ കമൽ പന്ത് സ്ഥിരീകരിച്ചു. സംഭവവുമായി നേരിട്ടുബന്ധമുള്ള 110 പേരെ അറസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എംഎൽഎയുടെ വീടിനു നേർക്ക് അക്രമികൾ കല്ലേറു നടത്തുകയായിരുന്നു. എംഎൽഎയുടെയും സഹോദരിയുടെയും ഉടമസ്ഥതയിലുള്ള വസ്തുവകകൾ തകർത്തു. ഡിജെ ഹള്ളി പോലീസ് സ്റ്റേഷനിലേക്കും തെരുവുകളിലേക്കും കലാപം വ്യാപിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്നായിരുന്നു വെടിവയ്പ്. യാസിൻ പാഷ ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ.
ഫേസ്ബുക്കിലെ പരാമർശം: ബംഗളൂരുവിൽ കലാപം
12:23 AM Aug 13, 2020 | Deepika.com