ജോധ്പുർ: പാക്കിസ്ഥാനിൽനിന്നു രാജസ്ഥാനിലേക്കു കുടിയേറിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. ജോധ്പുർ ജില്ലയിലെ ലോഡ്ത ഗ്രാമത്തിലാണു സംഭവം. കുടുംബത്തിലെ ഒരാൾ മാത്രമാണു ജീവനോടെ അവശേഷിച്ചത്.
സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഇയാൾ പറയുന്നത്. 11 പേർ ആത്മഹത്യ ചെയ്തതാകാമെന്നാണു റൂറൽ എസ്പി രാഹുൽ ബർഹാത് പറഞ്ഞത്. മരിച്ചവരുടെ ദേഹത്ത് മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല.
കുടിലിൽനിന്ന് പകുതി ഉപയോഗിച്ച നിലയിലുള്ള കീടനാശിനിയും ചെറുമരുന്നുകുപ്പികളും കണ്ടെത്തിയിരുന്നു. രാത്രി കുടുംബാംഗങ്ങൾ വിഷം കഴിച്ചിരിക്കാമെന്നാണു നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ.
ആത്മഹത്യയല്ല, കൊലപാതകമാണു നടന്നതെന്നാണു കുടുംബത്തിൽ ജീവനോടെ അവശേഷിച്ച കേവൽ റാം(35) പറയുന്നത്. ഇയാൾ ഭാര്യവീട്ടുകാർക്കെതിരേ മുന്പ് പരാതി നല്കിയിരുന്നു. ഇയാളുടെ ഭാര്യ വേർപിരിഞ്ഞാണു താമസിക്കുന്നത്.
അതേസമയം, കേവൽറാമും പോലീസിന്റെ സംശയനിഴലിലാണ്. ഇയാൾ മാത്രം ജീവനോടെ അവശേഷിച്ചതും മൊഴികൾ മാറ്റിപ്പറയുന്നതും പോലീസ് കണക്കിലെടുക്കുന്നത്.
രാത്രി ഒന്പതിനും പത്തിനും ഇടയിൽ എല്ലാവരും ഭക്ഷണം കഴിച്ചെന്നും പിന്നീട് ഉറങ്ങാൻ പോയെന്നുമാണു താൻ കൃഷിയിടത്തിലാണ് ഉറങ്ങിയതെന്നും കേവൽ റാം പറയുന്നത്.
രാവിലെ തിരികെയെത്തിപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടതെന്നും ഇയാൾ പറയുന്നു. മരിച്ചവരിൽ കേവൽ റാമിന്റെ പ്രായപൂർത്തിയാകാത്ത മൂന്നു മക്കളും ഉൾപ്പെടുന്നു.
ഭീൽ സമുദായക്കാരായ ഇവർ 2015ൽ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൻഘാർ ജില്ലയിൽനിന്ന് ദീർഘകാല വീസയിലെത്തിയതായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു. കൃഷിയിടത്തിനു സമീപമായിരുന്നു ഇവർ താമസിച്ചിരുന്നത്.
പാക്കിസ്ഥാനിൽനിന്നു കുടിയേറിയ കുടുംബത്തിലെ 11 പേർ മരിച്ചനിലയിൽ
12:49 AM Aug 10, 2020 | Deepika.com