ന്യൂഡൽഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സിന്ധുനദീജല വിനിയോഗ കരാറിലെ(ഐഡബ്ലിയുടി) അവശേഷിച്ച പ്രശ്നങ്ങൾ വിഡീയോ കോൺഫറൻസിംഗിലൂടെ പാക്കിസ്ഥാനുമായി ചർച്ച ചെയ്യാമെന്ന് ഇന്ത്യ. എന്നാൽ വാഗാ അതിർത്തിയിലെ അട്ടാരിയിൽ ചർച്ച നടത്താമെന്നാണ് പാക്കിസ്ഥാൻ നിർദേശം.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാഗയിൽ ചർച്ച നടത്തുന്നത് അനുചിതമായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തു.
തർക്കപ്രശ്നങ്ങൾ പരിഹരിക്കണമെന്ന പാക്കിസ്ഥാന്റെ അഭ്യർഥനയെത്തുടർന്ന് മാർച്ച് അവസാനം ചർച്ച നടത്താൻ നേരത്തെ ഇരുപക്ഷവും ധാരണയായിരുന്നു. എന്നാൽ, കോവിഡിനെത്തുടർന്ന് ഇതു മുടങ്ങി.
സ്ഥിതിഗതികൾ സാധാരണ നിലയിലാകാനും രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാനും കാത്തിരിക്കേണ്ടി വേണ്ടിവരുമെന്ന നിഗമനത്തിലാണു വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്താമെന്ന് ഇന്ത്യ നിർദേശിച്ചത്. ഇതിനുള്ള പാക്കിസ്ഥാന്റെ മറുപടിയിലാണു വാഗാ അതിർത്തിയിൽ ചർച്ചയെന്ന നിർദേശം.
സിന്ധു നദീജല ശൃംഖലയിലെ ജലം പാക്കിസ്ഥാനുകൂടി ലഭ്യമാക്കുന്നതിന് 1960 സെപ്റ്റംബർ 19 ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക് പ്രധാനമന്ത്രി അയൂബ് ഖാനും കറാച്ചിയിൽ ഒപ്പിട്ട കരാറിൽ ഇനിയും തർക്കവിഷയങ്ങൾ അവശേഷിക്കുകയാണ്.
ജമ്മുകാഷ്മീരിലെ കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി സംബന്ധിച്ചാണു പ്രധാനമായും പാക്കിസ്ഥാന്റെ വിയോജിപ്പ്.
സിന്ധു നദീജല കരാർ: വീഡിയോ കോൺഫറൻസിംഗിന് ഇന്ത്യൻ നിർദേശം
12:49 AM Aug 10, 2020 | Deepika.com