ന്യൂഡൽഹി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖവും വേദനയും രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര സഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഈ തുക നൽകുക.
ദുഃഖത്തിന്റെ ഈ മണിക്കൂറിൽ, തന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ പെട്ടെന്നു സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്കു ദേശീയ ദുരന്തനിവാരണ സേനയും സർക്കാരും സഹായം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിന്റെ കഷ്ടപ്പാടുകൾക്കിടയിലുണ്ടായ പേമാരിയിലും ചുഴലിക്കാറ്റിലും കേരളത്തിൽ പലയിടത്തും പ്രളയവും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ടെന്നും ദുരിതബാധിതർക്ക് അടിയന്തരമായി നേരിട്ടു സാന്പത്തിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇന്നലെ രാവിലെ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
കേരള സർക്കാരും കേന്ദ്രസഹായം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അടിയന്തര സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ജോർജ് കള്ളിവയലിൽ
ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ടു ലക്ഷം സഹായം
01:25 AM Aug 08, 2020 | Deepika.com