മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സാന്പത്തികതട്ടിപ്പിനും പ്രതിചേർക്കപ്പെട്ട നടി റിയ ചക്രവർത്തി(28) ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്പാകെ ഹാജരായി. സുശാന്തിന്റെ കാമുകിയായിരുന്നു റിയ.
ഇന്നലെ ഉച്ചയ്ക്കു മുന്പ് സഹോദരൻ ഷോവിക്കിനൊപ്പമാണു റിയ എത്തിയത്. റിയയുടെ ബിസിനസ് മാനേജരും മുന്പ് സുശാന്തിനായി ജോലി ചെയ്തിരുന്നയാളുമായ ശ്രുതി മോദിയും ഇന്നലെ ഇഡി മുന്പാകെ ഹാജരായി. കള്ളപ്പണം വെളുപ്പിൽ നിരോധന നിയമം(പിഎംഎഎൽഎ) പ്രകാരമാണു റിയയ്ക്കെതിരേ ഇഡി കേസെടുത്തത്.
സുശാന്തിന്റെ സുഹൃത്തും റൂംമേറ്റുമായ സിദ്ധാർഥ് പിതാനിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയയ്ക്കും കുടുംബാംഗങ്ങൾക്കും എതിരേ ബിഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുശാന്തിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ റിയയും കുടുംബവും തട്ടിയെടുത്തെന്ന് കെ.കെ. സിംഗ് പരാതിയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
റിയ ചക്രവർത്തി ഇഡി മുന്പാകെ ഹാജരായി
11:16 PM Aug 07, 2020 | Deepika.com